ആവശ്യമില്ലാതെ സംസാരിക്കരുതെന്ന് എന്‍ ഡി എ നേതാക്കളോട് നരേന്ദ്ര മോദി

At Malayalam
1 Min Read

പരസ്യപ്രസ്താവനകള്‍ നടത്തുമ്പോള്‍ നേതാക്കള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ ഡി എ മുഖ്യമന്ത്രിമാരുടേയും ഉപമുഖ്യമന്ത്രിമാരുടേയും സംയുക്ത യോഗത്തിലാണ് നരേന്ദ്ര മോദി ഇത്തരമൊരു നിര്‍ദേശം മുന്നോട്ടു വച്ചത്. നേതാക്കള്‍ നടത്തുന്ന പല പ്രസ്താവനകളിലും അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്നാണ് അറിയുന്നത്.

പരസ്യ പ്രസ്താവന നടത്തുമ്പോള്‍ എന്തും എവിടെയും പറയാമെന്ന സ്ഥിതിയുണ്ടാകരുതെന്നാണ് പ്രധാനമന്ത്രി നേതാക്കളോട് ആവശ്യപ്പെട്ടത്. എന്തും എവിടെയും പറയുന്ന രീതി ഒഴിവാക്കണം. ആശയവിനിമയത്തില്‍ അച്ചടക്കം വേണമെന്നും അദ്ദേഹം നേതാക്കളോട് നിർദേശിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മറുപടിയായി ഇന്ത്യന്‍ സേന നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചും അദ്ദേഹം നേതാക്കളോട് വിശദീകരിച്ചു. ഓപ്പറേഷന്‍ സിന്ദൂറില്‍ മൂന്നാമതൊരു കക്ഷിയുടെ സഹായം ഉണ്ടായിട്ടില്ല. പാകിസ്ഥാന്റെ അഭ്യര്‍ഥന പ്രകാരമാണ് വെടിനിര്‍ത്തലിന് ഇന്ത്യ തയ്യാറായതെന്നും മോദി പറഞ്ഞു.

അടുത്ത സമയത്ത് ഓപ്പറേഷന്‍ സിന്ദൂറിനെ സംബന്ധിച്ച ബി ജെ പി നേതാക്കൾ നടത്തിയ പ്രസ്താവനകൾ വലിയ വിവാദമായിരുന്നു. ബി ജെ പി യുടെ തന്നെ മന്ത്രിയായ വിജയ് ഷാ , കേണല്‍ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. ഒടുവില്‍ മന്ത്രി മാപ്പ് പറഞ്ഞുവെങ്കിലും ഇത് പാര്‍ട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയിരുന്നു.

അതുപോലെ തന്നെ, സേനാംഗങ്ങളുമായി ബന്ധപ്പെട്ട് മദ്ധ്യപ്രദേശ് ഉപമുഖ്യന്ത്രി നടത്തിയ പ്രസ്താവനകളും വിവാദമായിരുന്നു. സേനാംഗങ്ങള്‍ മോദിയെ വണങ്ങണമെന്നായിരുന്നു ഇദ്ദേഹത്തിൻ്റെ ആവശ്യം. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മോദിയുടെ നിര്‍ദേശമെന്നാണ് ലഭിക്കുന്ന സൂചനകൾ.

- Advertisement -
Share This Article
Leave a comment