ഹോട്ടലിൽ നിന്നു വാങ്ങിയ പൊറോട്ടയുടെയും ബീഫ് ഫ്രൈയുടെയും ഒപ്പം ഗ്രേവി സൗജന്യമായി നല്‍കിയില്ലെന്ന പരാതി പരിഗണിക്കാൻ സാധിക്കില്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍. ഓർഡർ ചെയ്ത ഭക്ഷണത്തിനൊപ്പം ഗ്രേവി ആവശ്യപ്പെട്ടപ്പോൾ റസ്‌റ്ററന്റ് ഉടമ നൽകിയില്ലെന്ന പരാതിയിലാണ് ഈ ഉത്തരവ്. സൗജന്യമായി ഗ്രേവി ലഭ്യമാക്കാമെന്ന് റസ്‌റ്റോറന്റ് വാഗ്ദാനം നൽകുകയോ അതിനായി പണം ഈടാക്കുകയോ ചെയ്തിട്ടില്ലെന്ന് കമീഷൻ നിരീക്ഷിച്ചു. ഗ്രേവി സൗജന്യമായി നൽകാത്തത് സേവനത്തിലുണ്ടായ ന്യൂനതയായി കണക്കാക്കാനാകില്ലെന്ന് ഹോട്ടൽ ഉടമയ്ക്കെതിരായ പരാതി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ വ്യക്തമാക്കുകയും ചെയ്തു. എറണാകുളം സ്വദേശിയാണ് കോലഞ്ചേരി പത്താംമൈലിലെ റസ്‌റ്ററന്റിനെതിരെ കമീഷനെ സമീപിച്ചത്.
2024 നവംബറിലാണ് പരാതിക്കാരനും സുഹൃത്തും റസ്റ്ററന്റില്‍ നിന്ന് ബീഫ് ഫ്രൈയും പൊറോട്ടയും ഓര്‍ഡര്‍ ചെയ്‌തത്. ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തോടൊപ്പം ഗ്രേവി ആവശ്യപ്പെട്ടപ്പോൾ നല്‍കാനാവില്ലെന്ന് ഹോട്ടലുടമ അറിയിച്ചു. തുടര്‍ന്നാണ് ഇവർ കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പരാതി നല്‍കിയത്. താലൂക്ക് സപ്ലൈ ഓഫീസറും ഫുഡ് സേഫ്റ്റി ഓഫീസറും അന്വേഷണം നടത്തുകയും ഗ്രേവി കൊടുക്കുക എന്നത് സ്ഥാപനത്തിന്റെ നയമല്ലെന്നു റിപ്പോര്‍ട്ടു നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് പരാതിക്കാരന്‍ കമീഷനെ സമീപിച്ചതും ഇത് സ്ഥിരീകരിച്ചു കൊണ്ട് ഉത്തരവാകുകയും ചെയ്തത്.