വെഞ്ഞാറമൂടിൽ ഞെട്ടി തലസ്ഥാന ജില്ല

At Malayalam
2 Min Read

തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തെ ഒന്നാകെ നടുക്കിയിരിക്കുകയാണ് കേവലം 23 കാരനായ ഒരു യുവാവിൻ്റെ കൂട്ടക്കൊലപാതക വെളിപ്പെടുത്തൽ. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് ഉൾപ്പെടെ മറ്റു രണ്ടു സ്ഥലങ്ങളിലുമായിട്ടാണ് യുവാവ് സ്വന്തം കുടുംബത്തിലെ അഞ്ചുപേരെ അരും കൊല ചെയ്തു എന്ന വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. വെഞ്ഞാറമൂടിനു സമീപമുള്ള പേരുമല സ്വദേശിയായ വെറും 23 വയസുമാത്രം പ്രായമുള്ള അഫാൻ എന്ന യുവാവാണ് ഈ കൊടും ക്രൂരത ചെയ്തത് എന്ന് ആർക്കും വിശ്വസിക്കാനാവുന്നില്ല. കൊല്ലപ്പെട്ടവരില്‍ അഫാന്‍റെ പെണ്‍സുഹൃത്തും സഹോദരനും കൂടി ഉള്‍പ്പെടുന്നു എന്നും യുവാവ് വെളിപ്പെടുത്തിയിട്ടുണ്ട്. കൂട്ടത്തിൽ യുവാവിൽ നിന്നു വെട്ടേറ്റ സ്വന്തം മാതാവിനെ അതിഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അഫാന്‍റെ പിതാവിന്‍റെ മാതാവായ സൽമാ ബീവി, പ്രതിയുടെ അനുജൻ അഹസാൻ (13), പെണ്‍സുഹൃത്തായ ഫര്‍സാന (19), പിതാവിന്‍റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്‍റെ ഭാര്യ ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവർ.

കഴിഞ്ഞ ആഴ്ച അഫാൻ കൂട്ടുകാരിയെ തൻ്റെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്. ഇവരുടെ വീട്ടിലുണ്ടായിരുന്ന മറ്റൊരു വ്യക്തിക്കും വെട്ടേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടാതെ കല്ലറ പാങ്ങോടുള്ള വീട്ടിൽ പ്രതിയുടെ മാതാവിന്‍റെ ഉമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്നാമത്തേത് വെഞ്ഞാറമൂടിനു സമീപമുള്ള കൂനൻവേങ്ങ ആലമുക്കിൽ രണ്ടു പേരെയും യുവാവ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇവിടെ അഫാൻ്റെ അടുത്ത ബന്ധുക്കളായ ലത്തീഫ്, ഷാഹിദ എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകങ്ങൾ എല്ലാം നടത്തിയ ശേഷം അഫാൻ തന്നെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ എത്തി വിവരങ്ങൾ പറഞ്ഞ ശേഷം കീഴടങ്ങുകയായിരുന്നു.

പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഒട്ടും മാനസികമോ ശാരീരികമായ ബുദ്ധിമുട്ടുകളോ ഇല്ലാതെ സ്റ്റേഷനിലെത്തിയ പ്രതി താൻ ആറുപേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് വളരെ കൂളായി പൊലിസ് ഉദ്യോഗസ്ഥരോട് പറയുകയായിരുന്നു. യുവാവ് പറഞ്ഞത് ആദ്യം മുഖവിലയ്ക്കെടുക്കാൻ പോലും പൊലിസ് തയ്യാറായില്ല. പിന്നാലെ അവർ നടത്തിയ അന്വേഷണത്തിലാണ് വെഞ്ഞാറമൂടിനു പുറമെ പാങ്ങോടും കൂനൻവേങ്ങ ആലമുക്കിലും അഫാൻ കൊലപാതകം നടത്തിയ വിവരം പുറത്തുവരുന്നത്. പ്രതിയുടെ മൊഴി ഉള്‍പ്പെടെ പൊലീസ് വിശദമായി പരിശോധിച്ചുവരുന്നു.

അടുത്ത ബന്ധുക്കളേയും പെൺസുഹൃത്തിനേയുമൊക്കെ വധിക്കാൻ പോന്ന വൈരാഗ്യം എന്തായിരുന്നു പ്രതിയ്ക്കെന്നുള്ളത് ഇനിയും പുറത്തുവരേണ്ടിയിരിക്കുന്നു. കൊലപാതകങ്ങൾ നടത്തിയ ശേഷം താൻ ആത്മഹത്യ ചെയ്യാനായി എലിവിഷം കഴിച്ചു എന്ന് പ്രതി വെളുപ്പെടുത്തിയതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊലപാതകത്തിലെ ദുരൂഹതകൾ ഇന്നും നീങ്ങും എന്നാണ് പൊലിസും നാട്ടുകാരും പ്രതീക്ഷിക്കുന്നത്.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment