സ്വന്തം മക്കളെ അൺ എയ്‌ഡഡ്
സ്കൂളിൽ വിട്ടു പഠിപ്പിക്കുന്ന എയ്ഡഡ് – സർക്കാർ സ്കൂൾ അധ്യാപകരെ കണ്ടെത്താൻ വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി. കുട്ടികളെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ അയക്കാത്ത 120 അധ്യാപകരുടെ പട്ടിക വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയതായാണ് വിവരം. ബാക്കിയുള്ള അധ്യാപകരുടെ പട്ടിക ഉടൻ തയ്യാറാക്കും. തയ്യാറാക്കിയ പട്ടിക അടിയന്തരമായി പ്രസിദ്ധീകരിക്കുകയും ചെയ്യും. സർക്കാർ ശമ്പളം വാങ്ങുന്ന അധ്യാപകർ തന്നെ സ്വന്തം കുട്ടികളെ ഈ സ്വകാര്യ സ്‌കൂളുകളിൽ അയക്കുന്നത് പൊതുവിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത കുറയ്ക്കുന്നുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
കഴിഞ്ഞ കാലങ്ങളിൽ പൊതു വിദ്യാഭ്യാസ മേഖലയിലേക്ക് കുട്ടികളുടെ ഒഴുക്ക് ഉണ്ടായിരുന്നെങ്കിലും ഈ അധ്യയന വർഷം വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായും വിദ്യാഭ്യാസ വകുപ്പു കരുതുന്നു. അധ്യാപകരായിരിക്കുന്ന സ്‌കൂളുകളിൽ പോലും മക്കളെ ചേർക്കാത്ത സാഹചര്യം സാധാരണക്കാർക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് ചോദിക്കുന്നു. അതേസമയം ഇത്തരം അധ്യാപകർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകില്ല എന്നാണറിയുന്നത്.
