മലപ്പുറം എളങ്കൂരിൽ യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പ്രഭിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മഞ്ചേരി പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ (25)യെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രഭിനെ നാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.
മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ഇന്ന് വിഷ്ണുജയുടെ കുടുംബം ആരോപിച്ചിരുന്നു. ഭർതൃപീഡനം നടന്നതായും യുവതിയുടെ കുടുംബം പരാതിപ്പെട്ടു. 2023 മെയ് മാസത്തിലാണ് വിഷ്ണുജയുടേയും എളങ്കൂർ സ്വദേശി പ്രഭിന്റേയും വിവാഹം കഴിഞ്ഞത്. സൗന്ദര്യം കുറഞ്ഞുവെന്ന് പറഞ്ഞ് പ്രഭിൻ യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി വിഷ്ണുജയുടെ കുടുംബം പറഞ്ഞു.
സ്ത്രീധനം കുറഞ്ഞുപോയെന്നും ജോലി ഇല്ലെന്നും പറഞ്ഞ് പീഡിപ്പിച്ചിരുന്നു. പ്രഭിന്റെ ബന്ധുക്കൾ ഇതിനെല്ലാം കൂട്ടുനിന്നിരുന്നെന്നും വിഷ്ണുജയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷ്ണുജയുടെ കുടുംബത്തിന്റെ മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
