തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് രണ്ടു വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയും കുഞ്ഞിൻ്റെ അമ്മാവനുമായ ഹരികുമാറിന്‍റെ റിമാൻഡ് റിപ്പോർട്ട് പുറത്തു വന്നു. സഹോദരി ശ്രീതുവിനോടുള്ള കടുത്ത വിരോധമാണ് ശ്രീതുവിൻ്റെ രണ്ടു വയസുകാരിയായ മകളെ അതി ക്രൂരമായി കൊല്ലാൻ കാരണമായതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കുഞ്ഞിന് കൂടുതൽ ശ്രദ്ധ സഹോദരി കൊടുത്തു തുടങ്ങിയതോടെ സഹോദരിക്ക് തന്നോടുള്ള സ്നേഹം കുറഞ്ഞുവെന്ന് പ്രതിക്ക് തോന്നിയതാണ് കുഞ്ഞിൻ്റെ കൊലപാതകത്തിൽ കലാശിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കുഞ്ഞിന്‍റെ കരച്ചിൽ പോലും പ്രതിക്ക് അരോചകമായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
തൻ്റെ പരസ്ത്രീ ബന്ധം സഹോദരി വിലക്കിയതും ഹരികുമാറിൻ്റെ വിരോധത്തിന് കാരണമായെന്നും റിമാൻഡ് റിപ്പാർട്ടിലുണ്ട്. ഇതെല്ലാമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് പ്രതിയെ നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ദേവേന്ദു കൊലക്കേസിൽ 14 ദിവസത്തേക്കാണ് പ്രതിയെ റിമാൻഡ് ചെയ്തിരിക്കുന്നത്. ഹരികുമാറിനു വേണ്ടി അഭിഭാഷകർ ആരും കോടതിയിൽ ഹാജരായിട്ടില്ല.
ഹരികുമാറിനെ നെയ്യാറ്റിൻകര സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്താൻ കാരണം തനിക്ക് ഒരു ഉൾവിളി തോന്നിയത് കൊണ്ടാണെന്നതടക്കമുളള കാര്യങ്ങളാണ് ഹരികുമാർ മൊഴി നൽകിയിരിക്കുന്നത്. കൊല്ലണമെന്ന് തോന്നിയപ്പോൾ താൻ കൊന്നുവെന്നും പ്രതി പൊലീസിനോട് വിവരിച്ചിട്ടുണ്ട്. എന്നാൽ പ്രതി അടിക്കടി മൊഴി മാറ്റിപ്പറയുന്നത് പൊലീസിനെ വല്ലാതെ കുഴപ്പിക്കുന്നുണ്ടെന്നാണ് പൊലിസിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്.
