തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസിൽ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു. കരിക്കകം സ്വദേശിയും ജോത്സ്യനുമായ പ്രദീപിനെ (ശംഖുമുഖം ദേവീദാസൻ)യാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. ദേവീദാസൻ സാമ്പത്തികമായി പറ്റിച്ചുവെന്ന് ഇന്നലെ കുട്ടിയുടെ അമ്മ ശ്രീതു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ശ്രീതുവിന്റെ പക്കല്‍ നിന്നും 30 ലക്ഷം രൂപ ഇയാള്‍ തട്ടിയതായാണ് റിപ്പോർട്ട്.
എന്നാൽ കുഞ്ഞിന്റെ കൊലപാതകത്തിനു പിന്നിലെ യഥാർത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല. അതേസമയം കുഞ്ഞിന്റെ മരണത്തിൽ ശ്രീതുവിന്റെ പങ്കും പരിശോധിക്കണമെന്ന് ഭർത്താവും ഭർതൃപിതാവും പൊലീസിന് മൊഴി നൽകിയിരുന്നു.
പ്രതി ഹരികുമാറിന്റെ മൊഴി പൂർണമായി വിശ്വസിക്കാനാവില്ലെന്നും ഇയാളെ വീണ്ടും ചോദ്യം ചെയ്തുവരികയാണെന്നും റൂറൽ എസ് പി കെ സുദർശൻ പറഞ്ഞു. അമ്മയെ കുറ്റ വിമുക്തയാക്കിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ഫോൺ രേഖകളും സാഹചര്യത്തെളിവുകളും പരിശോധിക്കും. വാട്സാപ്പ് സന്ദേശങ്ങളെ കുറിച്ചും അന്വേഷിക്കും.