2023 ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ പോരാട്ടങ്ങള്‍ അവസാനിച്ചു.ഇന്ത്യയ്ക്ക് വേണ്ടി ചെസ്സില്‍ പുരുഷ-വനിതാ ടീമുകള്‍ വെള്ളി നേടിയതോടെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും അവസാനിച്ചു.ചരിത്ര നേട്ടം സ്വന്തമാക്കിയാണ് ഇന്ത്യ ചൈനയില്‍ നിന്നു മടങ്ങുന്നത്.ചരിത്രത്തിലാദ്യമായി 100 മെഡലുകള്‍ മറികടന്ന ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 107 ആയി ഉയര്‍ന്നു.28 സ്വര്‍ണവും 38 വെള്ളിയും 41 വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഏഷ്യന്‍ ഗെയിംസ് ഒക്ടോബര്‍ എട്ടിനാണ് (ഞായറാഴ്ച) കൊടിയിറങ്ങുന്നത്.എന്നാല്‍ ഞായറാഴ്ച ഇന്ത്യയ്ക്ക് മത്സരങ്ങളൊന്നുമില്ല.ഇതോടെ ഇന്ത്യയുടെ പോരാട്ടങ്ങള്‍ ഔദ്യോഗികമായി അവസാനിച്ചു. ഇത്തവണ ഷൂട്ടിങ്,അത്‌ലറ്റിക്‌സ് രംഗങ്ങളില്‍ നിന്നാണ് ഏറ്റവുമധികം മെഡലുകള്‍ പിറന്നത്.അത്‌ലറ്റിക്‌സില്‍ നിന്ന് മാത്രം 28 മെഡലുകളാണ് നമ്മൾ നേടിയത്. ഇന്ത്യയുടെ ഒളിമ്പിക് ചാമ്പ്യന്‍ നീരജ് ചോപ്ര 88.88 മീറ്റര്‍ ദൂരം ജാവലിന്‍ ത്രോയില്‍ കണ്ടെത്തി സ്വര്‍ണം നിലനിര്‍ത്തി.ഷോട്ട്പുട്ടില്‍ തജിന്ദര്‍പാല്‍ സിങ്ങും സ്വര്‍ണം നിലനിര്‍ത്തി.പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാഷ് സാബ്ലെ ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടി.ബാഡ്മിന്റണില്‍ ഇന്ത്യ സ്വര്‍ണമടക്കം ചരിത്ര നേട്ടങ്ങള്‍ സ്വന്തമാക്കി.ആര്‍ച്ചറിയില്‍ ഇന്ത്യ ദക്ഷിണ കൊറിയയെ മറികടന്ന് ഒന്നാമത്തെത്തി.ഇതും ചരിത്ര നേട്ടമാണ്.അങ്ങനെ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കി തലയുയര്‍ത്തിയാണ് ഇന്ത്യന്‍ ടീം നാട്ടിലേക്ക് മടങ്ങുന്നത്.2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ആകെ 70 മെഡലുകളായിരുന്നു നേടിയത്.അതില്‍ 16 സ്വര്‍ണവും 23 വെള്ളിയും 31 വെങ്കലവും ഉള്‍പ്പെട്ടിരുന്നു.