ജീവനോപാധിയായ വളർത്തു മൃഗങ്ങളെ പരിപാലിക്കുന്നവർക്ക് അത് ധന സമ്പാദത്തിനുള്ള മാർഗം മാത്രമല്ല, അവരുടെ ഓമനകൾ കൂടിയായിരിക്കും അവ. തങ്ങളുടെ കുടുംബാംഗങ്ങളെ പോലെ പോറ്റി വളർത്തിയ ഓമനകൾ അകാല മൃത്യുവിന് ഇരയായപ്പോൾ പെട്ടന്ന് ആശയറ്റവരെപോലെ ആയിപ്പോയവരുടെ ആവലാതികൾ കരുതലും കൈത്താങ്ങും അദാലത്തിൽ കേട്ട മന്ത്രിമാരും ഒരു നിമിഷം നിശബ്ദരായി.
കൊല്ലയിൽ പഞ്ചായത്തിലെ താമസക്കാരനായ രവീന്ദ്രൻ നായരുടെ കറവപശു അദ്ദേഹത്തിന് സ്വന്തം മകളെപ്പോലെയായിരുന്നു. യഥേഷ്ടം പാൽ നൽകിയിരുന്ന ഓമന മൃഗം ഇടിമിന്നലേറ്റ് കൺമുന്നിൽ പിടഞ്ഞു വീഴുകയായിരുന്നു. സമാനമായ വ്യഥ പങ്കുവച്ചു മഞ്ചവിളാകം സ്വദേശിയും വീട്ടമ്മയുമായ റോസിലിയും. റോസിലിക്കാകട്ടെ മറ്റു വരുമാന മാർഗങ്ങളൊന്നും തന്നെ ഇല്ല. പെരുങ്കടവിള പഴമലയിൽ താമസക്കാരിയായ സിൻ്റർലയുടെ കിടാരി തെരുവു നായ്ക്കളുടെ അക്രമണത്തിലാണ് കൊല്ലപ്പെട്ടത്. മൂവരുടേയും പരാതികൾ കേട്ട മന്ത്രിമാർ ഉചിതമായ നഷ്ടപരിഹാരം നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും അദാലത്ത് വേദിയിൽ തന്നെ സഹായം അനുവദിച്ചു കൊണ്ടുള്ള ഉത്തരവുകൾ പരാതിക്കാർക്ക് മന്ത്രിമാർ തന്നെ കൈമാറുകയും ചെയ്തു
