പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധി എം പിക്കും സംഭലിലേക്ക് പോകാൻ പൊലിസ് അനുമതി നിഷേധിച്ചു. യു പി – ഡൽഹി അതിർത്തിയിലെത്തിയ രാഹുലിനെയും പ്രിയങ്കയെയും പൊലീസ് തടയുകയും നീണ്ട നേരം ചർച്ചകൾ നടത്തുകയും ചെയ്തു. ഒന്നും ഫലം കാണാതെ വന്നപ്പോൾ ഡൽഹിയിലേക്ക് മടങ്ങിപ്പോകാൻ രാഹുലും പ്രിയങ്കയും തീരുമാനിക്കുകയായിരുന്നു.
ഒറ്റയ്ക്കു പോകാമെന്ന് അറിയിച്ചിട്ടും ഇരുവർക്കും പൊലീസ് അനുമതി നൽകിയില്ല. പൊലീസിൻ്റേത് തെറ്റായ നടപടിയാണെന്ന് രൂക്ഷമായി വിമർശിച്ച രാഹുലും പ്രിയങ്കയും ഭരണഘടന ഉയർത്തിപ്പിടിച്ച ശേഷമാണ് മടങ്ങാൻ തീരുമാനമെടുത്തത്. സംഭലിലേക്ക് പോകാനും കൊല്ലപ്പെട്ടവരുടെ കുടുംബത്തെ ആശ്വസിപ്പിക്കാനും തങ്ങൾ ആഗ്രഹിച്ചിരുന്നു എന്ന് രാഹുൽ ഗാന്ധി ഗാസിപ്പൂരിൽ പറഞ്ഞു.