ബി എം ഡബ്ലു കാർ സ്വന്തമായി ഉള്ളവർ വരെ സാമൂഹ്യ സുരക്ഷ പെൻഷൻ പട്ടികയിൽ ചേർക്കപ്പെട്ടു എന്നു കണ്ടെത്തി. ചില ക്ഷേമ പെൻഷൻകാരുടെ വീടുകളിൽ എയർ കണ്ടീഷണർ ഉൾപ്പെടെ ആഡംബര സൗകര്യങ്ങളുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതിനിടെ മലപ്പുറം കോട്ടക്കൽ നഗരസഭയിൽ തട്ടിപ്പിനു കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിർദേശം നൽകി.
പെൻഷൻ അർഹത സംബന്ധിച്ച് വിവര ശേഖരണം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണമുണ്ടാകും. വരുമാന സർട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥരും പെൻഷൻ അനുവദിച്ചു നൽകിയ തദ്ദേശ സ്വയം ഭരണ വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണം നേരിടേണ്ടിവരും.
വിജിലൻസ് അന്വേഷണത്തിനു സർക്കാർ നിർദേശം നൽകിയതിനെ തുടർന്നുള്ള നടപടികൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യണമെന്നും ധനവകുപ്പ് നിർദ്ദേശം നൽകിയിരിക്കുകയാണ്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണ പുരോഗതി ഒരോ മാസവും വിലയിരുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
കോട്ടക്കൽ നഗരസഭയിലെ ഏഴാം വാർഡിലെ പെൻഷൻ ഗുണഭോക്താക്കളിൽ നിരവധി അനർഹരുണ്ടെന്ന് വ്യക്തമായി. മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം അന്വേഷണം നടത്തിയാണ് ഇത് കണ്ടെത്തിയത്. ഏഴാം വാർഡിലെ 42 ഗുണഭോക്താക്കളുടെ അർഹത സംബന്ധിച്ച പരിശോധനയിൽ 38 പേരും അനർഹരാണന്ന് കണ്ടെത്തി. ഇതിലൊരാൾ മരിച്ചു പോയി.
ഭാര്യയോ ഭർത്താവോ സർവീസ് പെൻഷൻ പറ്റുന്നവരും ക്ഷേമ പെൻഷൻ വാങ്ങുന്നുണ്ട്. മിക്കവരുടെയും വീട് 2,000 ചതുരശ്ര അടി തറ വിസ്തൃതിയിലും കൂടുതൽ വലുപ്പമുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഒരു വാർഡിൽ ഇത്തരത്തിൽ കൂട്ടത്തോടെ അനർഹർ പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടതിനുപിന്നിൽ അഴിമതിയും ഗുഢാലോചനയും ഉണ്ടായിട്ടുണ്ടാകാമെന്നാണ് ധനവകുപ്പ് പരിശോധനാ വിഭാഗം റിപ്പോർട്ട് ചെയ്തത്. കോട്ടയ്ക്കൽ നഗരസഭയിലെ മുഴുവൻ സാമൂഹ്യസുരക്ഷാ ഗുണഭോക്താക്കളുടെയും അർഹത സംബന്ധിച്ച പരിശോധന വീണ്ടും നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇത്തരം പരിശോധന സംസ്ഥാനത്താകെ വ്യാപിപ്പിക്കും. അനർഹരായ മുഴുവൻ പേരെയും പട്ടികയിൽനിന്ന് ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും ധനവകുപ്പ് അറിയിച്ചു.