വൃശ്ചിക മാസത്തിൽ നട തുറന്നതിനു ശേഷം ദർശനം നടത്തിയ ഭക്തരുടെ എണ്ണത്തിലും വരുമാനത്തിലും വർധനവുണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് അറിയിച്ചു. വൃശ്ചിക മാസം ഒന്നു മുതൽ ഒമ്പതു വരെയുള്ള ദിവസങ്ങളിലെ നടവരവ് 41 കോടി 64 ലക്ഷത്തി 65 രൂപയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13 കോടി 33 ലക്ഷത്തി 79 ആയിരത്തി 701 രൂപയാണ് വർധിച്ചത്. ഇത്രയും ദിവസങ്ങളിൽ തന്നെ ദർശനത്തിനെത്തിയത് 6 ലക്ഷത്തി പന്ത്രണ്ടായിരത്തി 290 പേരാണ്. കഴിഞ്ഞ കൊല്ലത്തേക്കാൾ മൂന്നു ലക്ഷത്തി മൂവായിരത്തി 501 ഭക്തരാണ് കൂടുതൽ എത്തിയത്.
ഭക്തർ ഏറെ സംതൃപ്തിയോടെയാണ് ദർശനം കഴിഞ്ഞു മടങ്ങുന്നതെന്നും എല്ലാവരുടേയും കൂട്ടായ പരിശ്രമത്തിൻ്റെ ഫലമാണിതെന്നും പ്രസിഡൻ്റ് പറഞ്ഞു. ഭക്തരുടെ അടിസ്ഥാന സൗകര്യങ്ങളിലൊക്കെ ഏറ്റവും മികച്ച സംവിധാനങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. ശക്തവും സുരക്ഷിതവുമായ ക്രൗഡ് മനേജ്മെൻ്റ് സിസ്റ്റമാണ് പൊലിസ് നടപ്പിലാക്കിയത്. ദർശന സമയം കൂട്ടിയതും പതിനെട്ടാം പടിയിലെ പൊലിസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സമയം കുറച്ചതും മികച്ച തീരുമാനമാണ്. ഒരു മിനിറ്റിൽ 80 തീർത്ഥാടകർ പതിനെട്ടാം പടി ചവിട്ടുന്നുണ്ട്. തിരക്ക് ഒഴിവാക്കുന്നതിലും പൊലിസ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഈ തീരുമാനം നിർണായകമായന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു.
