ഏകദിന ലോകകപ്പിന് കഴിഞ്ഞ ദിവസമാണ് തുടക്കമായത്.ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ന്യൂസിലാന്റ് ഉദ്ഘാടന മത്സരം തങ്ങളുടേതാക്കിയിരുന്നു.രണ്ടു തവണ ലോക ചാമ്പ്യന്മാരായ ഇന്ത്യ ഞായറാഴ്ചയാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്.അഞ്ചു തവണ ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയയാണ് എതിരാളികള്‍. ലോകകപ്പിലെ ഗ്ലാമറസ് പോരാട്ടങ്ങളിലൊന്നാകും ഇത് എന്നതില്‍ സംശയമില്ല.
ലോകകപ്പിനു മുന്‍പു നടന്ന ഏകദിന പരമ്പരയില്‍ ഓസ്ട്രേലിയയെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.എന്നാല്‍ ഇപ്പോഴിതാ ഇന്ത്യയുടെ ലോകകപ്പു പ്രതീക്ഷകള്‍ക്കു പോലും മങ്ങലേല്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ചെന്നൈയില്‍ എത്തിയത്.അന്നു തന്നെ പരിശീലനത്തിനായി താരങ്ങള്‍ മൈതാനത്തിറങ്ങിയിരുന്നു. എന്നാല്‍ സ്റ്റാര്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ അഭാവം വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ ആരാധകരെയാകെ അമ്പരപ്പിക്കുന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.ശുഭ്മാന്‍ ഗില്‍ ഡെങ്കിപ്പനി ബാധിതനാണ് എന്നാണ് സംശയം.
ചെന്നൈയില്‍ ഇറങ്ങിയതു മുതല്‍ ശുഭ്മാന്‍ ഗില്ലിന് കടുത്ത പനി ഉണ്ടായിരുന്നു എന്നാണ് ടീമുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്.
ശുഭ്മാന്‍ ഗില്ലിന് പരിശോധനകള്‍ നടത്തുന്നുണ്ടെന്നും ഡെങ്കിപ്പനിയാണ് എന്ന് ആശങ്കപ്പെടുന്നതായും അറിയിന്നു.എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.വെള്ളിയാഴ്ച വീണ്ടും പരിശോധന നടത്തിയതിനു ശേഷമേ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ.ഏതായാലും ഓസ്ട്രേലിയ്ക്കെതിരായ ആദ്യ മത്സരത്തില്‍ ശുഭ്മാന്‍ ഗില്‍ കളിച്ചേക്കില്ല എന്ന കാര്യത്തില്‍ ഏറെക്കുറെ തീരുമാനമായിട്ടുണ്ട്.
ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കും ഇത്.സമീപകാലത്ത് ഇന്ത്യയ്ക്കായി സ്ഥിരതയാര്‍ന്ന മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമാണ് ശുഭ്മാന്‍ ഗില്‍.72.35 ശരാശരിയില്‍ 1230 റണ്‍സും 105-നു മുകളില്‍ സ്ട്രൈക്ക് റേറ്റും നേടിയ ഗില്‍ 2023-ലെ ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനാണ്.ഈ വര്‍ഷം അഞ്ചു സെഞ്ചുറികളും അഞ്ച് അര്‍ധസെഞ്ചുറികളും താരം നേടിയിട്ടുണ്ട്.
ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ രോഹിത് ശര്‍മ്മക്കൊപ്പം ഇഷാന് കിഷന് ഓപ്പണറായി എത്തിയേക്കും.അങ്ങനെയെങ്കില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണിംഗ് ജോഡികളായിരിക്കും ലോകകപ്പില്‍ ഇന്ത്യയ്ക്കായി ഇന്നിംഗ്സ് ആരംഭിക്കാന്‍ എത്തുക.ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനിയാണെന്നുറപ്പിച്ചാല് യുവതാരത്തിന്റെ ലോകകപ്പ് ഭാവിയിലും അനിശ്ചിതത്വം നിലനില്ക്കും. ഡെങ്കിപ്പനി രോഗികളുടെ ആരോഗ്യം വീണ്ടെടുക്കാൻ മതിയായ സമയം ആവശ്യമുണ്ട്.
സാധാരണഗതിയില്‍ ഏകദേശം ഏഴു മുതൽ 10 ദിവസം വരെ വിശ്രമം രോഗബാധികര്‍ക്ക് ആവശ്യമാണ്. രാജ്യത്ത് ഇപ്പോള്‍ ഡെങ്കിപ്പനി വ്യാപകമാണ്