ബിജെപി നേതാവും സംസ്ഥാന കമ്മിറ്റിയംഗവുമായ സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിൽക്കുകയായിരുന്നു സന്ദീപ് വാര്യർ. വെറുപ്പ് മാത്രം ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറിയാണ് ബിജെപി എന്ന് സന്ദീപ് വാര്യർ കുറ്റപ്പെടുത്തി.
പ്രതീക്ഷിച്ച പിന്തുണയും കരുതലും ആ സംവിധാനത്തിൽ ഉണ്ടായിരുന്നില്ല. ബിജെപി ഒറ്റപ്പെടുത്തുകയും വേട്ടയാടുകയും ചെയ്തു. ശ്രീനിവാസൻ കൊലപാതകം നടന്ന സമയത്ത് ഏറ്റവും കൂടുതൽ സുരക്ഷാഭീഷണി ഉണ്ടായിരുന്ന ആളായിരുന്നു താൻ. എന്നാൽ ആ കൊലപാതകം നടന്ന ഉടൻ ബിജെപി നേതാക്കൾക്കെല്ലാം മാറിനിൽക്കാൻ സന്ദേശം വന്നപ്പോൾ പാർട്ടി തനിക്ക് സന്ദേശമയച്ചില്ല. കൊല്ലപ്പെടുകയാണെങ്കിൽ താൻ കൊല്ലപ്പെടട്ടെ എന്ന് പാർട്ടി കരുതി.
അപമാനം നേരിട്ട സ്ഥലത്ത് വീണ്ടുമെത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ല. തുടർച്ചയായി അപമാനിക്കപ്പെടുകയാണ്. ഇത്തരത്തിൽ മുന്നോട്ടുപോകാനില്ലയെന്ന് സന്ദീപ് വാര്യർ നേരത്തെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.നേതൃത്വത്തിനെതിരെ രൂക്ഷ വിമർശമുന്നയിച്ച് സന്ദീപ് ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാറിനെയും പ്രതിക്കൂട്ടിൽ നിർത്തിയിരുന്നു.
അതേസമയം സന്ദീപ് വാര്യരുടെ ഇറങ്ങിപ്പോക്ക് ബിജെപിയിൽ ഒരു ചലനവുമുണ്ടാക്കാൻ പോകുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. സന്ദീപ് വാര്യരെ മുറുകെ പിടിക്കാൻ സുധാകരനും സതീശനും എല്ലാ ആശംസകളെന്നും സുരേന്ദ്രൻ പരിഹസിച്ചു.