പി പി ദിവ്യക്കെതിരായ പാർട്ടി നടപടി വൈകില്ല

At Malayalam
1 Min Read

മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയെ പാർട്ടിയിൽ തരം താഴ്ത്താനുള്ള നടപടികൾ തുടങ്ങി. ആത്മഹത്യ ചെയ്ത കണ്ണൂരിലെ മുൻ എ ഡി എം നവീൻ ബാബു വിഷയത്തിൽ ദിവ്യക്കെതിരെ കടുത്ത അമർഷമാണ് പാർട്ടി പ്രവർത്തകരിലും നേതാക്കൾക്കിടയിലുമുള്ളത്. വിഷയത്തിൽ, റിപ്പോർട്ട് സർക്കാരിനു കിട്ടിയ സാഹചര്യത്തിൽ നടപടി വൈകാതെ ഉണ്ടാകും എന്നാണ് ലഭിക്കുന്ന വിവരം. ദിവ്യ നിലവിൽ സി പി എം കണ്ണൂർ ജില്ലാ കമ്മറ്റി അംഗമാണ്. ഇത്രയും ധാർഷ്ട്യവും പക്വതയില്ലായ്മയുമുള്ള ഒരാളെ സി പി എം പോലൊരു പ്രസ്ഥാനം എന്തിന് ചുമക്കുന്നു എന്ന നിലയിൽ കേരളത്തിലങ്ങോളമിങ്ങോളമുള്ള പാർട്ടി പ്രവർത്തകർ ചോദ്യമുയർത്തുന്നുണ്ട്.

സാധാരണഗതിയിൽ പാർട്ടിയിലെ വിവിധ സമ്മേളനങ്ങൾ ആരംഭിച്ചാൽ തരം താഴ്ത്തൽ, മാറ്റി നിർത്തൽ തുടങ്ങിയ നടപടികൾ പതിവില്ലാത്തതാണ്. അങ്ങനെയൊരു കീഴ് വഴക്കവും പാർട്ടിയിലില്ല. തുടർന്നു വരുന്ന ഭാരവാഹികളുടെ തെരഞ്ഞെടുപ്പുകളിലാവും അത് പ്രതിഫലിക്കുക. എന്നാൽ പി പി ദിവ്യ വിഷയത്തെ അസാധാരണമായ ഒന്നായാണ് പാർട്ടി കണക്കാക്കുന്നത്, ആ നിലയ്ക്ക് അസാധാരണമായ നടപടിയാകും ഇക്കാര്യത്തിൽ പാർട്ടി ദിവ്യക്കെതിരെ സ്വീകരിക്കുന്നതും. നടപടി ഇനിയും വൈകിക്കൂടാ എന്നു തന്നെയാണ് പാർട്ടിയിലെ വിവിധ ഘടകങ്ങളിലെ തീരുമാനം.

നവീൻ ബാബുവുമായി ബന്ധപ്പെട്ട വിഷയത്തിൽ ദിവ്യ പാർട്ടിയെ തെറ്റിദ്ധരിപ്പിച്ചു എന്ന കണ്ടെത്തലും വന്നിട്ടുണ്ട്. താൻ ജില്ലാ കളക്ടറേറ്റിനു സമീപത്ത് കൂടി പോയപ്പോൾ കയറിയതാണന്നും മന:പൂർവം എ ഡി എമ്മിൻ്റെ യാത്ര അയപ്പിനു പോയതല്ലെന്നുമാണ് ദിവ്യ ആദ്യം പറഞ്ഞത്. എന്നാൽ കളക്ടർ ക്ഷണിച്ചിട്ടാണെന്ന് പിന്നാലെ മാറ്റിപ്പറഞ്ഞു. എന്നാൽ ജില്ലാ കളക്ടർ ഇക്കാര്യം നിഷേധിച്ചു. യാത്ര അയപ്പു പരിപാടിക്കു മുമ്പ് ദിവ്യ ജില്ലാ കളക്ടറെ വിളിച്ച് താൻ വരുന്ന കാര്യം അങ്ങോട്ടു പറഞ്ഞതായാണ് റിപ്പോർട്ടിലുള്ളത്. ഏകദേശം ഒരു മിനിറ്റോളം ദിവ്യ കളക്ടറുമായി ഫോണിൽ സംസാരിച്ചതായും തെളിവു കിട്ടി. ഇക്കാര്യത്തിൽ പാർട്ടിയോട് ദിവ്യ കള്ളം പറയുകയായിരുന്നു എന്നു വേണം കരുതാൻ എന്നാണ് മുതിർന്ന നേതാക്കളുടേയും അഭിപ്രായം.

Share This Article
Leave a comment