ബംഗ്ലാദേശിനെതിരായ 20 – 20 പരമ്പരയിൽ ഇന്ത്യക്കെതിരെ പൊട്ടിത്തകർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം. ഇന്നലെ ഹൈദ്രാബാദിൽ നടന്ന മൂന്നാം മത്സരത്തിൽ 20 ഓവറിൽ ഇന്ത്യ നേടിയ 297 റൺസ് എന്തു കൊണ്ടും ബാലികേറാമലയായി മാറി ബംഗ്ലാദേശിന്. 47 പന്തിൽ 111 റൺസ് നേടിയ മലയാളി താരം സഞ്ജു സാംസൺ ബംഗ്ലാ ടീമിനെ ചുരുട്ടി മാളത്തിൽ കയറ്റുകയായിരുന്നു. മറുപടി പറഞ്ഞ ബംഗ്ലാദേശ് 7 കളിക്കാരെ കളം വിടീച്ച് നേടിയത് 164 റൺസു മാത്രം. 133 റൺസ് ഇന്ത്യയോട് ബാക്കി വച്ച് തല കുനിച്ച് പടിയിറങ്ങി ബംഗ്ലാ ടീം.
ഇന്ത്യൻ നിരയിൽ സഞ്ജുവിൻ്റെ അതേ പാതയിൽ 35 പന്തിൽ 75 റൺസെടുത്ത് സൂര്യകുമാർ യാദവും ഹൈദ്രാബാദ് 20 – 20 മിന്നിച്ചു. രണ്ടു വിക്കറ്റു വീഴ്ത്തി രവി ബിഷ്ണോയ് ഇന്ത്യയ്ക്ക് നിർണായകമായ ബ്രക്ക് ത്രൂ നൽകി. ഇന്ത്യയുടെ തുടക്കം അത്ര മെച്ചമൊന്നുമായിരുന്നില്ല. വെറും 23 റൺസ് സ്കോർ ബോഡിൽ ഉള്ളപ്പോൾ അഭിഷേക് ശർമ ബാറ്റുമായി ഇന്ത്യൻ കൂടാരം കയറി. പിന്നെയാണ് സഞ്ജു അവതരിച്ചത്. റിഷാദ് ഹുസൈൻ എന്ന ബൗളറെ ഒരോവറിൽ 5 സിക്സിനു പറപ്പിച്ച് യുവരാജ് സിംഗിനെ ഓർമിപ്പിച്ചു സഞ്ജു. സൂര്യകുമാറുമായി ചേർന്ന് സഞ്ജു 173 റൺസ് ഇന്ത്യക്കായി കൂട്ടിച്ചേർത്തു.
ഒടുവിൽ 8 സിക്സ്, 11 ഫോർ, ആകെ 111 റൺസ് എന്ന നിലയിൽ സഞ്ജു പുറത്തായതിനു പിന്നാലെ സൂര്യയും 5 സിക്സ്, 8 ഫോർ എന്ന നിലയിൽ 75 റൺസോടെയും മടങ്ങി. തുടർന്ന് റിയാൻപരാഗ് 34 (13), ഹാർദിക് പാണ്ഡ്യ 47 (18) സഖ്യം പൊട്ടിത്തെറിച്ചു.
മറുപടിയിൽ ബംഗ്ലാദേശിൽ മികച്ചു നിന്നത് തൗഹിദ് ഹൃദോയാണ്. 42 പന്തിൽ തൗഹിദ് 63 റൺസെടുത്തു. 25 പന്തിൽ 42 റൺസ് എടുത്ത ലിറ്റൺദാസും ഇന്ത്യക്കെതിരെ ശോഭിച്ചു. ഇവർ രണ്ടു പേരുടേയും ഇന്നിംഗ്സ് കൂടി ഇല്ലായിരുന്നെങ്കിൽ ബംഗ്ലാദേശ് അമ്പേ തകർന്നേനെ.
