വയനാട്ടിൽ വീണ്ടും തെരച്ചിലിന് സർക്കാർ സന്നദ്ധമാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. 122 പേരെ ഇനിയും കണ്ടെത്താനുണ്ട്. 55 ശരീര ഭാഗങ്ങൾ ഡി എൻ എ പരിശോധന പോലും സാധ്യമല്ലാത്ത തരത്തിലായിരുന്നു. തെരച്ചിൽ തുടരാൻ സർക്കാർ സന്നദ്ധമാണെന്നും കൂടിയാലോചനകൾക്കു ശേഷം തീയതി തീരുമാനിക്കാമെന്നും മന്ത്രി രാജൻ നിയമസഭയിൽ പറഞ്ഞു.
വയനാട് ദുരന്തത്തിൽ കേന്ദ്ര സമീപനത്തിൽ നിരാശ ഉണ്ട്. കേന്ദ്ര സഹായം സംബന്ധിച്ച ഒരു നീക്കവും ഇതുവരെ ഇല്ല. 1,202 കോടി രൂപയുടെ നഷ്ടം കണക്കാക്കി ഓഗസ്റ്റിൽ നിവേദനം കൊടുത്തിരുന്നു. പക്ഷേ ഒന്നും ഉണ്ടായില്ല. വയനാട് ദുരിതാശ്വാസത്തിനായി വീണ്ടും കേന്ദ്രത്തെ സമീപിക്കും. കേരളത്തിന്റെ ആവശ്യവും പ്രതിഷേധവും അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
