പണത്തിൻ്റേയും മസിൽ പവറിന്റെയും ബലത്തിൽ ഭൂമി കയ്യടക്കിവെക്കാമെന്ന തോന്നൽ കേരളത്തിൽ നടക്കില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. നെടുങ്കണ്ടം മിനി സിവിൽ സ്റ്റേഷനിൽ ഉടുമ്പൻചോല, പീരുമേട് താലൂക്കുകളിലെ പട്ടയ വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഭൂമിപെറ്റ് പെരുകില്ല , ഭൂമിക്ക് രേഖ വേണം, ഭൂമിയുടെ അതിരും കണക്കും തിട്ടപ്പെടുത്താനാണ് ഡിജിറ്റൽ റീസർവ്വെ നടത്തുന്നത്. അക്കാര്യത്തിൽ ആശങ്ക വേണ്ട. പേൾ, റിലീസ്, ഇ – മാപ്പ് എന്നീ ആപ്പുകൾ ചേർത്ത് എൻ്റെ ഭൂമി എന്ന പേരിൽ ഇൻ്റഗ്രേറ്റഡ് പോർട്ടൽ രൂപികരിക്കുകയാണ്.
ഈ വർഷം ഒക്ടോബറിൽ കേരളത്തിലെ 25 വില്ലേജുകളുടെ ഭൂമി സംബന്ധമായ സമ്പൂർണ വിവരങ്ങൾ പോർട്ടലിൻ്റെ ഭാഗമാവും. ഭൂമാഫിയയുടെ ഇടപെടൽ അവസാനിപ്പിക്കുകയാണ് ലക്ഷ്യം. എൻ്റെ ഭൂമി എന്ന പോർട്ടൽ സംവിധാനം സാർവത്രികമാവുന്നതോടെ കേരളം ഇന്ത്യക്ക് മാതൃകയാകുമെന്നും മന്ത്രി പറഞ്ഞു.
ചൊക്രമുടിയിലെ അനധികൃത നിർമ്മാണങ്ങൾ സംബന്ധിച്ച അന്വേഷണങ്ങൾ നടന്ന് വരികയാണ്. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കർശന നടപടികളുണ്ടാവും. കുടിയേറ്റവും കയ്യേറ്റവും ഒരു പോലെ കാണുന്നില്ല സർക്കാർ. എത്ര വലിയവനായാലും നടപടിയുണ്ടാവും. വഴിവിട്ട സഹായം ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാവും.
ഏലമലകാടുകളിലെ ചെറിയഭാഗം വനം വകുപ്പിനവകാശപ്പെട്ടതാണെങ്കിലും ബാക്കിയുള്ളവയെല്ലാം റവന്യൂ ഭൂമീയാണെന്നാണ് സർക്കാർ നിലപാട്. ഇക്കാര്യം സുപ്രീം കോടതിയെ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം ജില്ലയില്‍ 7964 പട്ടയങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. ജില്ലയിലെ വിവിധ ഭൂമി പതിവ് ഓഫീസുകളില്‍ നിന്നും നാലാം 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി 2941 കുടുംബങ്ങള്‍ക്കാണ് പട്ടയം നൽകുന്നതിന് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിൽ 506 പട്ടയങ്ങളാണ് ഇടുക്കി, ഉടുമ്പൻചോല പട്ടയമേളകളിലായി വിതരണം ചെയ്തത്. 302 പട്ടയങ്ങൾ ഇടുക്കി മേളയിലും 204 പട്ടയങ്ങൾ ഉടുമ്പൻചോല മേളയിലും വിതരണം നടത്തി. ശേഷിക്കുന്ന 2435പട്ടയങ്ങള്‍ വരുംമാസങ്ങളിൽ വിതരണം ചെയ്യുകയാണ് ലക്ഷ്യം.