മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ ജെറി അമൽ ദേവിനെ സൈബർ ക്രിമിനൽ സംഘം തട്ടിപ്പിനിരയാക്കാൻ ശ്രമിച്ചു. തലനാരിഴയ്ക്കാണ് പണം നഷ്ടമാകാതെ ജെറി രക്ഷപ്പെട്ടത്.
സി ബി ഐയിൽ നിന്നാണ് വിളിക്കുന്നതെന്നും മുംബയിൽ രജിസ്റ്റർ ചെയ്ത ഒരു കേസിൽ ജെറി പ്രതിയാണെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നും തെറ്റിദ്ധരിപ്പിച്ചാണ് ജെറി അമൽ ദേവിനെ കബളിപ്പിക്കാൻ ശ്രമിച്ചത്. സൈബർ കുറ്റവാളികളുടെ സ്ഥിരം വേഷവും വീഡിയോ കോളും ഒക്കെ തന്നെയാണ് ഇവിടെയും പ്രയോഗിച്ചത്. രണ്ടു ലക്ഷം രൂപ ഉടൻ നൽകണമെന്നും സംഘം ആവശ്യപ്പെട്ടു. ഭയന്നു പോയ ജെറി അമൽദേവ് പണം നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു. തുടർന്ന് പണം അയക്കാനായി ബാങ്കിൽ എത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലാക്കുന്നതെന്നും ജെറി പറയുന്നു. തിരിച്ചറിഞ്ഞില്ലെങ്കിൽ പണം നഷ്ടമായേനെ എന്നും അദ്ദേഹം പറയുന്നു.
നിരവധി പേർക്ക് ഇത്തരത്തിൽ പണം നഷ്ടമായ വിവരം അറിഞ്ഞിട്ടും പലരും വീണ്ടും സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നതായി പൊലിസ് പറയുന്നു. കുറച്ച് മുതിർന്ന ആളുകളെയാണ് ഇപ്പോൾ തട്ടിപ്പുകാർ ഉന്നം വയ്ക്കുന്നതെന്നും ഇത്തരക്കാർക്കെതിരെ ജാഗ്രത പുലർത്തണമെന്നും പൊലിസ് അറിയിച്ചു.