ഓർമയിലെ ഇന്ന്

At Malayalam
2 Min Read

സെപ്റ്റംബർ – 7

നടൻ കുഞ്ഞാണ്ടി

മമ്മൂട്ടിയുടെ ഈ നാട്, മോഹൻലാലിൻ്റെ ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, ഇരുവരും ഒന്നിച്ച വാർത്ത തുടങ്ങി നിരവധി ചിത്രങ്ങളിൽ മികച്ച അഭിനയം കാഴ്ചവച്ച സിനിമാ നാടക രംഗങ്ങളിൽ സ്വഭാവ നടൻ, സഹനടൻ എന്നീ നിലകളിൽ നിറഞ്ഞ സാന്നിധ്യമായിരുന്നു തനി കോഴിക്കോടുകാരനായിരുന്ന കുഞ്ഞാണ്ടി.

1919 സെപ്റ്റംബർ 7 ന് കോഴിക്കോട് കുതിരവട്ടത്ത് മൂച്ചിലോട്ട് ചെറൂട്ടിയുടെയും കുട്ടിമാളുവിന്റെയും മകനായി ജനിച്ചു. കുതിരവട്ടം യു പി സ്കൂൾ, പുതിയറ സഭ സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അഞ്ചാം ക്ലാസ് വരെമാത്രമേ അദ്ദേഹം പഠിച്ചിട്ടുള്ളൂ. കുഞ്ഞാണ്ടി കുറച്ചു കാലം ശാസ്ത്രീയ സംഗീതം പഠിച്ചിട്ടുണ്ട്. കുഞ്ഞാണ്ടി തന്റെ പന്ത്രണ്ടാം വയസ്സിലാണ് നാടകത്തിൽ അഭിനയിക്കുന്നത്. അല്ലി അർജ്ജുന എന്ന നാടകത്തിൽ ബാല നടനായിട്ടായിരുന്നു അരങ്ങേറ്റം.

- Advertisement -

നാടക നടനെന്ന നിലയിൽ പ്രാഗത്ഭ്യം തെളിയിച്ചതിനു ശേഷമാണ് കുഞ്ഞാണ്ടി ചലച്ചിത്ര രംഗത്തെത്തുന്നത്. അമ്പതുകളിൽ നാടകപ്രവർത്തനം ആരംഭിച്ച അദ്ദേഹം വർഷങ്ങളോളം നാടകരംഗത്ത് സജീവമായിരുന്നു. നൂറ്റമ്പതോളം ചിത്രങ്ങളിലും എണ്ണൂറോളം നാടകങ്ങളിലും കുഞ്ഞാണ്ടി അഭിനയിച്ചിട്ടുണ്ട്. ഐ വി ശശിയുടെ മിക്ക സിനിമകളിലും കുഞ്ഞാണ്ടിക്ക് വേഷമുണ്ടായിരുന്നു.

ഉത്തരായനം, ഒരിടത്ത്, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, അമൃതംഗമയ, നിർമാല്യം തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു.

1937 ൽ കോഴിക്കോട് മാതൃഭൂമിയിൽ ജോലി ലഭിച്ചു. ജോലിക്കിടയിൽ നാടകാഭിനയം തുടങ്ങിയ കുഞ്ഞാണ്ടി 1940 ൽ ദേശപോഷിണിയുടെ ബി എ മായാവിയിലെ പ്രധാന നടൻ ആയി. തുടർന്നു എണ്ണൂറോളം നാടകങ്ങളിൽ വിവിധ വേഷങ്ങൾ ചെയ്തു.1962 ൽ പുറത്തിറങ്ങിയ സ്വർഗ്ഗരാജ്യം ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ.1970 – 80 കാലങ്ങളിൽ അദ്ദേഹം സിനിമയിൽ സജീവമായിരുന്നു.

1972ലെ സംഗീത നാടക അക്കാദമി അവാർഡ്, 1993 ലെ പുഷ്പശ്രീ ട്രസ്റ് അവാർഡ്, 1977 ൽ കേരള സംഗീത അക്കാദമി ഫെലോഷിപ്പ്, 1999 ൽ രാമാശ്രമം അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 42 വർഷത്തോളം മാതൃഭൂമി പ്രസ്സിൽ ജോലി നോക്കിയിരുന്നു.

സിനിമയും നാടകവും കൂടാതെ ടെലിവിഷൻ പരമ്പരകളിലും കുഞ്ഞാണ്ടി അഭിനയിച്ചിട്ടുണ്ട്. 1998-ൽ ദ ട്രൂത്ത് എന്ന സിനിമയിലായിരുന്നു അവസാനം അഭിനയിച്ചത്. 2002 ജനവരി 6ന് അന്തരിച്ചു.

Share This Article
Leave a comment