കണ്ണൂരിൽ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒമ്പതു ലക്ഷം കവർന്നതായി പരാതി. ഏച്ചൂർ സ്വദേശി റഫീകാണ് പരാതിക്കാരൻ. വെളുപ്പിന് ബാംഗ്ലൂരിൽ നിന്നും ഏച്ചൂരിൽ ബസിറങ്ങി നടന്ന റഫീകിനെയാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടു പോയി മർദിച്ച് പണം കവർന്നത്. തുടർന്ന് ഇയാളെ കാപ്പാട് ഉപേക്ഷിച്ച് സംഘം കടന്നു കളയുകയായിരുന്നു.
മുഖം മൂടി ധരിച്ച് എത്തിയതിനാൽ അക്രമികൾ ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് റഫീക് പറഞ്ഞു. ബസിൽ വന്നിറങ്ങിയ റഫീകിൻ്റെ അടുത്ത് കറുത്ത കാറിൽ വന്ന സംഘം റഫീകിനെ മുഖം പൊത്തി കാറിൽ കയറ്റിക്കൊണ്ടു പോയി മർദിക്കുകയായിരുന്നു. തോളിൽ കിടന്ന ബാഗ് എടുക്കാൻ ശ്രമിച്ചപ്പോൾ താൻ തടയുകയായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് ബാഗ് നൽകിയത്.
കൈവശമുണ്ടായിരുന്ന ഒമ്പതു ലക്ഷം രൂപ അവർ തട്ടിയെടുത്തതായും തൻ്റെ മൂക്കിനും നടുവിനും അടിയേറ്റ് പരിക്കുള്ളതായും റഫീക് പറയുന്നു. അവശനായി വഴിയരികിൽ കിടന്ന റഫീകിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.