മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പല മേഖലകളിൽ നിന്നുള്ളവരുടെ ചെറുതും വലുതുമായ സംഭാവനകൾ എത്താറുണ്ട്. അതിൽ ചെറിയ കുട്ടികൾ മുതൽ കിടപ്പു രോഗികളായവർ വരെയുണ്ടാകും. ചിലർ സംഭാവനയ്ക്കുള്ള പണം കണ്ടെത്തുന്ന വഴി നമുക്ക് അത്ഭുതവും ആദരവും ഉണ്ടാക്കുന്നതായിരിക്കും.
ഇവിടെ, ഇതാ നമ്മുടെ സഹോദര സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നും അത്തരത്തിൽ ഒരു വാർത്തയാണ് എത്തുന്നത്. കള്ളക്കുറിച്ചി തിരുക്കോവിലൂർ സ്വദേശിയായ പതിമൂന്നുവയസുകാരി ഹരിണി ശ്രീയാണ് നമ്മളെ ഇപ്പോൾ അതിശയിപ്പിയ്ക്കുന്നത്. കേരളത്തിൻ്റെ ദുരന്തമറിഞ്ഞ 13 കാരിയായ ഈ ബാലിക എങ്ങനെയും തന്നാലാവുന്ന സഹായം കേരളത്തിനു നൽകണം എന്ന ഉറച്ച തീരുമാനമെടുക്കുന്നു. നർത്തകി കൂടിയായ അവൾ തുടർച്ചയായി മൂന്നു മണിയ്ക്കൂർ ഭരതനാട്യം അവതരിപ്പിയ്ക്കാൻ തീരുമാനിച്ചു. കാണികൾ നൽകുന്ന തുക എത്രയായാലും അത് കേരള മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് ഏൽപ്പിയ്ക്കുകയും വേണം.
അച്ഛൻ ബാല മുരുകനും അമ്മ ദേവിയമ്മയും ഹരിണിയുടെ ആഗ്രഹത്തിന് ഒപ്പം നിന്നു. നിർത്താതെ അവൾ ഭരതനാട്യം അവതരിപ്പിച്ചു. കിട്ടിയ തുകയ്ക്കൊപ്പം കയ്യിലുള്ള ചെറിയ പൈസ കൂടി ചേർത്ത് 15,000 രൂപയാക്കി അവൾ മുഖ്യമന്ത്രിയ്ക്ക് കൈമാറി. അവളെ ചേർത്തു പിടിച്ച് സ്നേഹമറിയിച്ചാണ് മുഖ്യമന്ത്രി മടക്കി അയച്ചത്.
ലോക സമാധാനം ലക്ഷ്യമാക്കി നേരത്തേ ഹരിണി ശ്രീ തിരുവണ്ണാമലയ്ക്കു ചുറ്റും ഭരതനാട്യം അവതരിപ്പിച്ചിരുന്നു.