മണ്ണിടിച്ചിലിൽ കാണാതായ അർജ്ജുൻ്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി നൽകി അധികൃതർ. കോഴിക്കോട് വേങ്ങേരി സഹകരണ ബാങ്കിലാണ് ജോലി നൽകിയത്. അർജ്ജുൻ്റെ ഭാര്യ കൃഷ്ണപ്രിയയെ വീട്ടിലെത്തി കണ്ടാണ് ബാങ്ക് അധികൃതർ വിവരം അറിയിച്ചത്.
അർജ്ജുന് വേണ്ടിയുള്ള തിരച്ചിൽ കർണാടകം ഇതുവരേയും പുനരാരംഭിച്ചിട്ടില്ല. ഗംഗാവലി പുഴയിൽ കുടിയൊഴുക്ക് ശക്തമാണെന്നും പുഴയിലിറങ്ങിയുള്ള തിരച്ചിൽ അപകടമുണ്ടാക്കുമെന്നുമാണ് പ്രാദേശിക ഭരണകൂടം പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അർജ്ജുൻ്റെ വീട്ടിലെത്തിയപ്പോൾ മാതാപിതാക്കളടക്കം മുഖ്യമന്ത്രിയോട് അന്വേഷണം തുടരാനുള്ള നടപടികൾ കർണാടക സർക്കാർ ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. മുഖ്യമന്ത്രി ഇക്കാര്യത്തിൽ ബന്ധുക്കൾക്ക് ഉറപ്പും നൽകിയിരുന്നു.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ഈ സംബനിധിച്ച് കേരള മുഖ്യമന്ത്രി കത്തയയ്ക്കുകയും ഫോണിൽ ബന്ധപ്പെടുകയും ചെയ്തെങ്കിലും കർണാടക സർക്കാർ മറുപടി ഒന്നും നൽകിയിട്ടുമില്ല. ഇതിനിടെ കടൽ തീരത്ത് ഒരു മൃതശരീരം അടിഞ്ഞതായി വിവരം കിട്ടിയിരുന്നു. പക്ഷേ ഇത് കുറച്ചു ദിവസം മുമ്പ് കടലിൽ വീണു പോയ മത്സ്യത്തൊഴിലാളിയുടേതാണെന്ന് പറയപ്പെടുന്നു.
