കൊല്ലം ജില്ലയിലെ കൊട്ടാരക്കര ഗവൺമെൻ്റ് ആശുപത്രിയില്‍ ഡ്യൂട്ടിയിലിരിക്കെ കൊല്ലപ്പെട്ട ഡോ വന്ദന ദാസ് വധക്കേസില്‍ സാക്ഷി വിസ്താരം സെപ്റ്റംബര്‍ ഒമ്പതിന് തുടങ്ങാന്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി എന്‍ വിനോദ് ഉത്തരവിട്ടു.
കേസിലെ ഒന്നാം സാക്ഷിയും സംഭവ കാലത്ത് ഡോ വന്ദനയോടൊപ്പം ജോലി നോക്കിയിരുന്ന ഡോ മുഹമ്മദ് ഷിബിനെയാണ് ആദ്യ ദിവസം വിസ്തരിക്കുന്നത്. കേസിലെ ആദ്യ അമ്പതു സാക്ഷികളെയാണ് ഒന്നാം ഘട്ടത്തില്‍ വിസ്തരിക്കുന്നത്.
കേരളത്തില്‍ നടന്ന കൊലപാതക കേസുകളില്‍ ഏറ്റവും അധികം ഡോക്ടര്‍മാര്‍ പ്രോസിക്യൂഷന് സാക്ഷികളായ കേസ് എന്ന പ്രത്യേകതയും ഈ കേസിനുണ്ട്. വിവിധ തലങ്ങളിലായുള്ള 34 ഡോക്ടര്‍മാരെയാണ് കേസില്‍ പ്രോസിക്യൂഷന് ഭാഗം സാക്ഷിപ്പട്ടികയില്‍ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ നഴ്സുമാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ എന്നിങ്ങനെ ആരോഗ്യ രംഗത്തു നിന്നുമുള്ള വിവിധ സാക്ഷികളെയും പ്രോസിക്യൂഷന് ഭാഗത്തു നിന്നും വിസ്തരിക്കുവാനായി ഹാജരാക്കിയിരിക്കുന്ന സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതിയായ സന്ദീപിന്റെ ജാമ്യാപേക്ഷ കോടതികള്‍ തള്ളിക്കളഞ്ഞതിനെ തുടര്‍ന്ന് നിലവില്‍ വിചാരണ തടവുകാരനായി കഴിഞ്ഞുവരികയാണ്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.