പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിൽ 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8304 പേരുണ്ടെന്ന് ജില്ലാകളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു. ഉരുൾപൊട്ടലിനു ശേഷം എട്ട് ക്യാമ്പുകൾ കൂടി പുതുതായി തുടങ്ങിയിട്ടുണ്ടെന്നും അതു കൂടി ചേർത്താണ് ഇപ്പോഴത്തെ കണക്കെന്നും കളക്ടർ പറഞ്ഞു. 3,022 പുരുഷൻമാർ, 3398 സ്ത്രീകൾ, 23 ഗർഭിണികൾ, 1884 കുട്ടികൾ എന്നിങ്ങനെയാണ് ക്യാമ്പിലുള്ളവരുടെ വിവരങ്ങൾ.
പ്രളയത്തിൽപ്പെട്ട 1592 പേരെ രക്ഷിയ്ക്കാൻ സാധിച്ചിട്ടുണ്ട്. 201 പേരെ രക്ഷപ്പെടുത്തി പരിക്കുള്ളതിനാൽ വിവിധ ആശുപത്രികളിലേക്കും മാറ്റി. നിലവിൽ 90 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ടെന്നും കളക്ടർ പറഞ്ഞു.
ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം വർധിക്കുകയാണ്. 264 പേരാണ് ഇതുവരെ അപകടത്തിൽ മരിച്ചത്. ഇടയ്ക്കിടെ പെയ്യുന്ന കനത്ത മഴ രക്ഷാ പ്രവർത്തനത്തിന് തടസം സൃഷ്ടിയ്ക്കുന്നുണ്ട്. ബെയ്ലി പാലം ഉച്ചയോടെ പൂർത്തിയാകുമ്പോൾ രക്ഷാ പ്രവർത്തനങ്ങൾ കുറച്ചു കൂടി വേഗത്തിലാകും.