ഐ എസ് ആർ ഒ ചാരക്കേസ് കെട്ടി ചമച്ചതെന്നാണ് സിബിഐ കുറ്റപത്രം. സി ഐ ആയിരുന്ന എസ് വിജയൻ്റെ സൃഷ്ടിയാണ് ചാര കേസ് എന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. വിജയൻ ഹോട്ടലിൽ വെച്ച് കടന്ന് പിടിച്ചത് മറിയം റഷീദ തടഞ്ഞതാണ് വിരോധത്തിന് കാരണമെന്ന് സിബിഐ. മുന്‍ പൊലീസ് ഉദ്യോഗസ്ഥരും ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം നല്‍കിയത്. നമ്പി നാരായണനെ തെളിവുകളോന്നുമില്ലാതെയാണ് മുൻ ഡിജിപി സിബി മാത്യൂസ് അറസ്റ്റു ചെയ്തത്.ചാരക്കേസ് അന്വേഷിക്കാന്‍ വിജയനെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് സഹപ്രവര്‍ത്തകനായ സുരേഷ് ബാബു മൊഴി നൽകിയിട്ടുണ്ട്. നമ്പി നാരായണന് ക്രൂരമായ മർദനം ഏറ്റിരുന്നതായും ഇനിയും മർദിച്ചിരുന്നെങ്കിൽ അദ്ദേഹം മരിക്കുമായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു.
നമ്പി നാരായണൻ 1994ലാണ് ചാരവൃത്തി ആരോപിച്ച് പിടിയിലാകുന്നത്. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയെക്കുറിച്ചുള്ള രഹസ്യരേഖകൾ വിദേശരാജ്യങ്ങളിലേക്ക് കൈമാറ്റം നടത്തിയെന്നായിരുന്നു ആരോപണം. നാരായണനെ കൂടാതെ മറ്റ് അഞ്ച് പേർ ചാരവൃത്തിയും റോക്കറ്റ് സാങ്കേതികവിദ്യ വിദേശത്തേക്ക് കൈമാറിയതായും ഉദ്യോഗസ്ഥർ ആരോപിച്ചിരുന്നു. ഇതിൽ മറ്റൊരു ഇസ്രോ ശാസ്ത്രജ്ഞനും രണ്ട് മാലിദ്വീപ് വനിതകളും ഉൾപ്പെടുന്നു. ആദ്യം സംസ്ഥാന പോലീസ് അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐക്ക് കൈമാറുകയായിരുന്നു.
പുതിയ കുറ്റപത്രത്തെ കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നും ഞാൻ കുറ്റം ചെയ്യില്ല എന്ന് തെളിയിക്കുകയായിരുന്നു എന്റെ ജോലി,അത് കഴിഞ്ഞെന്നും നമ്പി നാരായണൻ മാധ്യമങ്ങളോട് പറഞ്ഞു.സിബിഐയുടെ കുറ്റപത്രം കണ്ടിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമങ്ങളിൽ കൂടിയാണ് കുറ്റപത്രത്തെ കുറിച്ചു അറിഞ്ഞത്. കേസുമായി 30 വർഷം കഴിഞ്ഞെന്ന് നമ്പി നാരായണൻ പറഞ്ഞു. പാതി വഴിയിൽ തനിക്കും മടുത്തിരുന്നുവെന്നും തെറ്റുകാരനല്ലെന്ന് തെളിയിക്കേണ്ടത് തന്റേ ഉത്തരവാദിത്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതികൾക്ക് ശിക്ഷ ലഭിച്ചാലും ഇല്ലെങ്കിലും ഇനി തനിക്കൊന്നുമില്ലെന്നും ജീവിച്ചിരിക്കുമ്പോൾ തന്നെ ജഡ്ജ്മെന്റ് വരണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.അവസാന വിധി ഈശ്വരന്റെ മുൻപിലാണ്. അവിടെ കള്ളം പറഞ്ഞു നിൽക്കാനാവില്ലെന്ന് നമ്പി നാരായണൻ പറഞ്ഞു.