മധ്യപ്രദേശിൽ സർവകലാശാലകളിലെ കാര്യങ്ങൾ ഇനി മുതൽ ‘കുലഗുരു’ നോക്കി കോളും. രാജ്യത്തിൻ്റെ ഗുരു പരമ്പര സമ്പ്രദായം, സംസ്കാരം എന്നിവ സൂചിപ്പിക്കുന്നതിനായി യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാർ ഇനി മുതൽ ‘കുലഗുരു’ എന്ന പേരിലാവും അറിയപ്പെടുക എന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. മന്ത്രിസഭയുടെ അംഗീകാരവും കുല ഗുരുവിന് കിട്ടിയിട്ടുണ്ട്.
ഈ മാസം ഗുരുപൂർണിമ ഉള്ളതിനാൽ പേര് അന്വർത്ഥമാണന്നും പേര് ഇഷ്ടമായതിനെ തുടർന്ന് മറ്റു ചില സംസ്ഥാനങ്ങളിൽ നിന്ന് ഇതു സംബന്ധിച്ച അന്വേഷണങ്ങൾ ലഭിച്ചതായും മുഖ്യമന്ത്രി പറയുന്നു. വൈസ് ചാൻസലർ എന്ന പേരുമാറ്റി ഉടൻ കുലഗുരു എന്ന് രേഖകളിലാക്കാനും ബന്ധപ്പെട്ടവർക്ക് മന്ത്രി സഭായോഗം നിർദേശം നൽകിയിരിക്കുകയാണ്.
പശുക്കളെ മാംസാവശ്യത്തിനായി ഒളിച്ചു കടത്തുന്ന വാഹനങ്ങൾ സർക്കാർ കണ്ടുകെട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം വാഹനങ്ങൾ ഉടമകൾക്ക് കോടതി വിട്ടുകൊടുക്കാറാണ് പതിവ്. ഇങ്ങനെ സംഭവിക്കാതിരിക്കാനാണ് വാഹനങ്ങൾ കണ്ടു കെട്ടാൻ തീരുമാനിച്ചത്. കൂടാതെ കുഴൽ കിണർ നിർമിച്ച് ഉപയോഗ ശൂന്യമെന്ന് കണ്ടെത്തിയാൽ അത് മൂടാതെ ഉപേക്ഷിയ്ക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു