പരാതിക്കാരന് പരാതി സമർപ്പിച്ച പൊലിസ് സ്റ്റേഷൻ്റെ പ്രവർത്തനത്തെപ്പറ്റിയും തൻ്റെ പരാതിയിൽ എടുത്ത നടപടിയെപ്പറ്റിയും ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെ കുറിച്ചും ഇനി റേറ്റിംഗ് നടത്താം. തീർന്നില്ല, ജില്ലാ പൊലിസ് മേധാവിയുടെ ഓഫിസിൽ നിന്ന് ഇത്തരം സേവനങ്ങളിൽ നിങ്ങൾ തൃപ്തനാണോ എന്നും അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ അതും അന്വേഷിക്കും. ഇതിനായി എറണാകുളം റൂറൽ ജില്ലാ പൊലിസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം പ്രവർത്തനം ആരംഭിച്ചതായും ഫെയ്സ് ബുക്ക് പേജിലൂടെ പൊലിസ് അറിയിച്ചു.
പോസ്റ്റിൻ്റെ പൂർണരൂപം ചുവടെ
പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി മടങ്ങിയാലും ജനങ്ങള്‍ക്ക് ആശങ്ക മാറണമെന്നില്ല. എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ പറ്റിയും അവിടെ സ്വീകരിച്ച നടപടികളെയും പെരുമാറ്റത്തെയുംകുറിച്ചുമൊക്കെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ നിന്ന് പരാതിക്കാരനെ ഫോണ്‍ വിളിച്ചു ചോദിക്കുകയും സ്റ്റേഷനില്‍ നിന്ന് ലഭിച്ച സേവനം ഒന്നു മുതല്‍ പത്ത് വരെ മാര്‍ക്ക് നല്കി റേറ്റ് ചെയ്യാനും ആവശ്യപ്പെടുകയും ചെയ്താലോ? അങ്ങനെയൊരു പുതിയ പദ്ധതിയുമായി എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘം പ്രവര്‍ത്തനം ആരംഭിച്ചു.
അഞ്ച് സബ് ഡിവിഷനിലായി 34 പൊലീസ് സ്റ്റേഷനുകളും വനിത സെല്ലും സൈബര്‍ സെല്ലും ഉള്‍പ്പെടുന്നതാണ് എറണാകുളം റൂറല്‍ ജില്ലാ. ഇവിടെ ഒരു ദിവസം ശരാശരി 150 പരാതികള്‍ ലഭിക്കുന്നു. 2024 ഫെബ്രുവരി 12ന് ആരംഭിച്ച ‘ഉറപ്പ്’ എന്ന ഈ പദ്ധതിയിലൂടെ ഓരോ പരാതിക്കാരനെയും പൊലീസ് ടീം ഫോണ്‍ വിളിച്ച് പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സമീപനം, രസീത് ലഭിച്ചോ ഇല്ലയോ എന്ന വിവരം, അന്വേഷണവുമായി ബന്ധപ്പെട്ട അഭിപ്രായം എന്നിവ അന്വേഷിക്കുന്നു. പരാതിയില്‍ പൊലീസ് സ്റ്റേഷന് സ്വീകരിച്ച നിലപാടില്‍ ഒന്നു മുതല്‍ പത്ത് വരെ മാര്‍ക്ക് നല്കി അനുഭവം റേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നത് ജനമനസ്സുകളില്‍ ഇടം നേടിയിട്ടുണ്ട്. നാലുമാസത്തിനിടെ 12,000 പരാതിക്കാരെയാണ് ജില്ലാ പൊലീസ് ആസ്ഥാനത്ത് നീന്ന് തിരിച്ചു വിളിച്ചന്വേഷിച്ചത്. ഈ ഫോണ്‍ വിളികള്‍ പരാതിക്കാര്‍ക്ക് നല്കുന്ന ആശ്വാസവും ആത്മവിശ്വാസവും വളരെ വലുതാണ് അതിലുപരി ജില്ലാ പൊലീസ് ആസ്ഥാനത്തു നിന്നുള്ള വിളിയാണെന്നറിയുമ്പോള്‍ അത് പരാതിക്കാര്‍ക്ക് കരുത്തും ധൈര്യവും നല്കുന്നു.
ചില ഫോണ്‍ വിളികള്‍ പരാതിക്കുപുറമേ ജീവിതത്തെപറ്റിയും നിലവിലെ അവസ്ഥയെപറ്റിയും അനുഭവങ്ങളെപ്പറ്റിയുമാകുമ്പോള്‍ മണിക്കൂറുകള്‍ നീണ്ടുപോകാറുണ്ട്. പ്രശ്നപരിഹാരത്തെക്കാള്‍ പ്രശ്നങ്ങള്‍ കേള്‍ക്കപ്പെടുന്നു എന്നൊരു സമാധാനം പരാതിക്കാര്‍ക്ക് ലഭിക്കും. ഒന്നു കേട്ടാല്‍ തീരാവുന്ന പ്രശ്നങ്ങള്‍ ആണ് പലര്‍ക്കും എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.