സംസ്ഥാനത്ത് ആദ്യമായി കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയിലെ മുഹമ്മയിലാണ് കുറച്ചു ദിവസങ്ങൾക്കു മുമ്പ് കാക്കകൾ കൂട്ടത്തോടെ ചത്തതായി കണ്ടെത്തിയത്. അവിടെ നിന്നുള്ള സാമ്പിൾ ഭോപ്പാലിലെ ലാബിൽ എത്തിച്ചു പരിശോധിച്ചപ്പോഴാണ് പക്ഷിപ്പനിയാണന്ന് സ്ഥിരീകരിച്ചത്.
ബിഹാർ, മഹാരാഷ്ട്ര, ഒഡിഷ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ കുറേ വർഷങ്ങൾക്കു മുമ്പ് കാക്കകൾ കൂട്ടത്തോടെ ചത്തു വീണിരുന്നു. അന്ന് നടത്തിയ ലാബ് പരിശോധനകളിൽ കാക്കകൾക്കു പക്ഷിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ എടത്വയിൽ താറാവുകൾക്ക് പക്ഷിപ്പനി ബാധിച്ചിരുന്നു. നിലവിൽ ആലപ്പുഴ കൂടാതെ പത്തനംതിട്ട, കോട്ടയം ജില്ലകളിലും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മേഖലകളിൽ സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം പഠനം നടത്തുകയാണ്.