ഒടുവിൽ കാലാവസ്ഥാ വകുപ്പ് അത് സ്ഥിരീകരിച്ചു. കൊച്ചിയെ താളം തെറ്റിച്ച മഴ, മേഘ വിസ്ഫോടനത്തിൻ്റെ ബാക്കി പത്രമാണന്ന്. 103 മില്ലി മീറ്റർ മഴയാണ് കഴിഞ്ഞ 28 ന് കൊച്ചിയെ കുഴപ്പത്തിലാക്കിയപ്പോൾ പെയ്തത്. സംസ്ഥാനത്തെ രണ്ടാമത്തെ മേഘ വിസ്ഫോടനമാണിത്.
നിമിഷങ്ങൾ കൊണ്ട് ഒരു പ്രദേശത്തെയാകെ വെള്ളത്തിൽ മുക്കാനുള്ളത്ര ശേഷിയുണ്ടാകും മേഘ വിസ്ഫോടനത്തിലൂടെ പെയ്യുന്ന മഴക്ക്. അതു മാത്രമല്ല കനത്ത വെള്ളപ്പൊക്കം, മിന്നലും ഇടിയും, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയവയും ഉണ്ടാകും. മേഘങ്ങൾക്കിടയിലെ ഏറ്റവും വലിപ്പമുള്ള കമൂലോ നിംബാസ് എന്ന് ശാസ്ത്രജ്ഞൻമാർ പേരിട്ടു വിളിക്കുന്ന മേഘമാണ് വിസ്ഫോടനത്തിനു കാരണമാകുന്നത്. 60 മിനിറ്റിനുള്ളിൽ കുറഞ്ഞത് 100 മില്ലി മീറ്റർ മഴയാണ് വിസ്ഫോടനത്തെ തുടർന്ന് ഒരു മേഖലയിൽ പെയ്യുന്നതെന്നാണ് കണക്ക്.
കഴിഞ്ഞ മെയ് 28 ന് കൊച്ചി നഗരം ഏകദേശം മുഴുവനായി തന്നെ സ്തംഭിച്ചിരുന്നു. ഗതാഗത സ്തംഭനം, വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി നാശനഷ്ടങ്ങൾ തുടങ്ങി ജനജീവിതം ആകെ സ്തംഭിച്ചിരുന്നു. തൃക്കാകരയിലുള്ള കുസാറ്റിലെ അഡ്വാൻസ്ഡ് സെൻ്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ചിലെ മഴ മാപിനിയിൽ രേഖപ്പെടുത്തുന്ന മഴയുടെ അളവാണ് ഇതിനായി കണക്കാക്കുന്നത്. 103 മില്ലി മീറ്റർ മഴയാണ് അന്ന് മഴ മാപിനിയിൽ രേഖപ്പെടുത്തിയിരുന്നത്.
