പ്രസവം വൈകിപ്പിച്ചത് മൂലം ആലപ്പുഴ മെഡിക്കൽ കോളജിൽ നവജാതശിശു മരിച്ചുവെന്ന് ആരോപണം . ലേബർ റൂമിനു മുന്നിൽ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചു. വണ്ടാനം സ്വദേശി മനുവിന്റെ എട്ടു ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. മനുവിന്റെ ഭാര്യ സൗമ്യയെ പ്രസവവേദനയുണ്ടായിട്ടും ലേബർ റൂമിലേക്ക് മാറ്റിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
വേദന കാരണം ഡോക്ടറെ കാണിച്ചപ്പോൾ ഗ്യാസിന്റെ പ്രശ്നമാണെന്നും പ്രസവിക്കാൻ സമയമായിട്ടില്ലെന്നുമായിരുന്നു മറുപടി.രക്തസ്രാവം ഉണ്ടായപ്പോൾ വീണ്ടും ജീവനക്കാരോട് പറഞ്ഞു. സമയമായിട്ടില്ല എന്നായിരുന്നു മറുപടി.രക്തസ്രാവം കാരണം വേദന സഹിക്കാൻ വയ്യെന്നു പറഞ്ഞു കരഞ്ഞപ്പോഴാണ് ഡോക്ടർമാർ നോക്കിയത്. അപ്പോഴേക്കും പ്രസവിക്കുന്ന ഘട്ടമെത്തിയിരുന്നു. ജനിച്ച ശേഷം കുട്ടിയെ തുടർചികിൽസയ്ക്കായി മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.
