യാത്രക്കാരോട് അനാവശ്യ ചോദ്യങ്ങൾ കെ എസ് ആർ ടി സി ജീവനക്കാർ ചോദിക്കരുതെന്ന് ഗതാഗത വകുപ്പു മന്ത്രി കെ ബി ഗണേഷ് കുമാർ. ഒരു പുരുഷനൊപ്പം ഒരു സ്ത്രീ കൂടി യാത്ര ചെയ്താൽ അത് അയാളുടെ ആരാണന്ന് ജീവനക്കാർ അന്വേഷിക്കുന്നതെന്തിനാണന്നു മന്ത്രി ചോദിച്ചു. ഭാര്യയാണോ, സഹോദരിയാണോ, കാമുകിയാണോ എന്നൊക്കെ ചില ജീവനക്കാർ ചോദിക്കുന്നതായി പലരും പറഞ്ഞറിഞ്ഞു. ഈ രാജ്യത്ത് ഒരു പുരുഷനും സ്ത്രീക്കും ഒരുമിച്ചു യാത്ര ചെയ്യാനും മറ്റുമുള്ള സ്വാതന്ത്ര്യം നിയമപരമായി തന്നെ ഉണ്ട് എന്ന ബോധ്യം എല്ലാവർക്കും ഉണ്ടാകണമെന്നും മന്ത്രി ജീവനക്കാരോട് പറഞ്ഞു.
മുൻ കൂട്ടി റിസർവ് ചെയ്ത സീറ്റിൽ യാത്ര ചെയ്ത സഹോദരിയേയും സഹോദരനേയും ചോദ്യം ചെയ്യുകയും വീണ്ടും അവരെക്കൊണ്ട് ടിക്കറ്റെടുപ്പിക്കുകയും ചെയ്ത കണ്ടക്ടറെ സർവീസിൽ നിന്നു കുറച്ചു നാൾ മുമ്പ് സസ്പെൻഡ് ചെയ്തത് മന്ത്രി ഓർമിപ്പിച്ചു. ബസിൽ യാത്രക്കാർ കയറുകയാകണം നമ്മുടെ ലക്ഷ്യം. അവർ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടങ്കിൽ മാത്രമല്ലേ പ്രശ്നമുള്ളു.
രാത്രി 8 മണി കഴിഞ്ഞ് യാത്രക്കാരായ സ്ത്രീകൾ ആവശ്യപ്പെട്ടാൽ അവർ പറയുന്ന സ്ഥലത്ത് വണ്ടി നിർത്തിക്കൊടുക്കണം. അത് സൂപ്പർ ഫാസ്‌റ്റായാലും നിർത്തുക തന്നെ വേണം. എല്ലാ മാസവും ഒന്നാം തീയതി തന്നെ ജീവനക്കാരുടെ ശമ്പളം നൽകണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. വൈകാതെ അതു പാലിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.