അക്രമകാരിയായ കാട്ടാന പടയപ്പ വാഹനയാത്രക്കാരെ വിരട്ടിയോടിച്ചു. മൂന്നാർ നല്ലതണ്ണി കല്ലാറിൽ വച്ച് അതിസാഹസികമായും അത്ഭുതകരവുമായാണ് യാത്രക്കാർ രക്ഷപ്പെട്ടത്. കോന്നിയിൽ നിന്നുള്ള വൈദികനുൾപ്പെടെയുള്ളവരാണ് പടയപ്പയുടെ ആക്രമണത്തിൽ നിന്നും മുടി നാരിഴയ്ക്കു രക്ഷപ്പെട്ടത്.
വാഹനങ്ങൾക്കു നേരേ പാഞ്ഞടുത്ത പടയപ്പയെ ഓടിയ്ക്കാൻ ഹോൺ മുഴക്കിയും ശബ്ദമുണ്ടാക്കിയും ശ്രമിച്ചെങ്കിലും അതു കാട്ടാന വക വച്ചില്ല. തുടർന്ന് അതു വഴി വന്ന വാഹനങ്ങൾ ചേർത്തു നിർത്തി ആനയെ പിന്തിരിപ്പിയ്ക്കാൻ ശ്രമിച്ചെങ്കിലും അതും വിഫലമായി. ഒന്നും കൂസാതെ വാഹനങ്ങൾക്കിടയിലൂടെ ചിന്നം വിളിച്ച് ആന പോയതിനെ തുടർന്ന് രണ്ടു വാഹനങ്ങൾക്കും കേടുപറ്റി.
ആന ഒരു കാരണവശാലും പിന്തിരിയുന്നില്ല എന്നു കണ്ടതിനെ തുടർന്ന് വാഹനത്തിലുള്ളവർ ഇറങ്ങി പല വഴിയ്ക്കായി ഓടുകയായിരുന്നു. ഓട്ടത്തിനിടയിൽ ചിലർക്ക് നിസാര പരിക്കുമുണ്ടായി.