മലപ്പുറം ജില്ലയിൽ മഞ്ഞ പിത്തം പടരുന്നത് ആശങ്ക പടർത്തുന്നു. കാളികാവ് സ്വദേശിയായ 14 കാരൻ ആണ് ഒടുവിൽ മരിച്ചത്. ജനുവരി മുതൽ ഇന്നു വരെ മഞ്ഞപിത്തം ബാധിച്ച് എട്ടു പേർ മരിച്ചു. ഇന്നു മരിച്ച 14 കാരൻ ജിഗിൻ ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ജിഗിൻ്റെ ഒമ്പത് കുടുംബാംഗങ്ങളിൽ ആറു പേർക്കും മഞ്ഞപിത്തം ബാധിച്ചിരുന്നതായാണ് വിവരം.
മഞ്ഞപിത്ത രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന പോത്തുകൽ സ്വദേശി സക്കീർ ഇന്നലെ മരിച്ചു പോയിരുന്നു. ആരോഗ്യ വകുപ്പിൻ്റെ കണക്കനുസരിച്ച് ഈ വർഷം 3,180 ലേറെ പേർക്ക് രോഗലക്ഷണമുണ്ടായിരുന്നു. ഇതിൽ 1,032 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. രോഗ ബാധ കണ്ടെത്തിയ മേഖലകളിൽ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്.