ഉപജീവന മാർഗം തേടി പുറം രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുടേയും മറ്റ് അത്യാവശ്യയാത്രക്കാരുടെയും നെഞ്ചത്തു കയറിയുള്ള എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ താണ്ഡവത്തിന് അറുതിയായിട്ടില്ല. കണ്ണൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന അബുദബി , മസ്ക്കറ്റ് , ദമാം , ഷാർജ വിമാനങ്ങൾ റദ്ദാക്കിയ വിവരം യാത്രക്കാരറിയുന്നത് എയർപോർട്ടിൽ എത്തിയപ്പോഴാണ് . ഇനി ഈ മാസം 13 കഴിഞ്ഞ് യാത്രയാകാം എന്ന നിലപാടിലാണത്രേ അധികൃതർ.
ഇന്നലെയും കണ്ണൂർ , നെടുമ്പാശേരി എന്നിവിടങ്ങളിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് പോകേണ്ടി ഇരുന്ന വിമാനങ്ങൾ റദ്ദാക്കിയിരുന്നു . തിരുവനന്തപുരത്തു നിന്നുള്ള സർവീസുകളും മുടങ്ങി . കൂടാതെ യു എ ഇയിൽ നിന്ന് മെയ് 13 വരെയുള്ള എല്ലാ സർവീസുകളും റദ്ദാക്കിയതായാണ് വിവരം . ജീവനക്കാർ കൂട്ട അവധി എടുത്തതാണ് ആഭ്യന്തര , അന്താരാഷ്ട്ര സർവീസുകൾ മുടങ്ങാൻ കാരണമായത് . പ്രതിഷേധത്തിൻ്റെ ഭാഗമായാണ് ജീവനക്കാർ കൂട്ടത്തോടെ അവധി എടുത്തിരിക്കുന്നത് . ജീവനക്കാരുമായി ചർച്ച ചെയ്ത് പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാൻ കഴിയുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ പറയുന്നുണ്ടെങ്കിലും നിലവിൽ അതിനുള്ള നീക്കങ്ങളൊന്നും തന്നെ നടന്നതായി അറിവില്ല.
ആഭ്യന്തര , അന്താരാഷ്ട്ര സർവീസുകൾ മുടങ്ങിയത് വലിയ ബുദ്ധിമുട്ടാണ് യാത്രക്കാർക്ക് ഉണ്ടാക്കിയിരിക്കുന്നത് . വിദേശത്ത് ജോലി ചെയ്യുന്നവർ അവധി കഴിഞ്ഞ് മടങ്ങാൻ എയർപോർട്ടിൽ എത്തുമ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം അറിയുന്നത് . അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാൻ വൈകിയാൽ ജോലി നഷ്ടമാകുമോ എന്ന പേടിയിലാണ് പലരും . കിട്ടുന്ന വിമാനങ്ങളിൽ ഉയർന്ന നിരക്കിൽ ടിക്കറ്റെടുത്ത് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ഇപ്പോൾ യാത്രക്കാർ.
