ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുന്നത് പരിഗണിക്കേണ്ടി വരുമെന്ന് സുപ്രിം കോടതി . ഇടക്കാല ജാമ്യം നൽകും എന്ന് ഇതു കൊണ്ട് അർത്ഥമാക്കേണ്ടതില്ലന്നും ജാമ്യം നൽകണോ എന്ന വിഷയം പരിഗണിക്കേണ്ടിവരും എന്നാണ് പറയുന്നതെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന , ജസ്റ്റിസ് ദീപാങ്കുർ ദത്ത എന്നിവർ വ്യക്തമാക്കുകയും ചെയ്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിലാണ് ഇടക്കാല ജാമ്യം എന്ന വിഷയം പരിഗണിക്കുന്നതന്നും കോടതി . ഇടക്കാല ജാമ്യം അനുവദിക്കേണ്ടി വന്നാൽ ജാമ്യ വ്യവസ്ഥകളെ സംബന്ധിച്ച അഭിപ്രായം സുപ്രിം കോടതി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനോട് ആരാഞ്ഞു . എന്നാൽ കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിൽ ഇ ഡി ശക്തമായ എതിർപ്പ് കോടതിയിൽ രേഖപ്പെടുത്തി.
അരവിന്ദ് കെജ്രിവാൾ മാർച്ച് – 21 മുതൽ ജയിലിലാണ്. അദ്ദേഹത്തിനു മതിയായ ചികിത്സ നൽകുന്നില്ലന്നും പ്രമേഹം മൂർച്ഛിച്ചതുമായി ബന്ധപ്പെട്ട് ഇൻസുലിൻ നൽകുന്നില്ലെന്നും ആരോപിച്ച് ആം ആദ്മി പാർടി നേതാക്കൾ ജയിലിനു പുറത്ത് സമരം നടത്തിയതുമൊക്കെ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു . പാർലമെൻ്റ് തെരഞ്ഞെടുപ്പ് പടി വാതിൽക്കൽ എത്തി നിൽക്കുന്ന ഈ സമയത്ത് കെജ്രിവാളിന് ഇടക്കാല ജാമ്യം ലഭിയ്ക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.