കെ എസ് ഇ ബിയുടെ ഓവർലോഡ് ആരു താങ്ങും?

At Malayalam
1 Min Read

കനത്ത ചൂടിന് കെ എസ് ഇ ബി വലിയ വിലയാണ് നൽകേണ്ടി വരുന്നത് . വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ എത്തുമ്പോൾ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾക്കു പുറമേ ട്രാൻസ്ഫോർമറുകൾ അടക്കമുള്ള സാങ്കേതിക സംവിധാനങ്ങൾക്കുണ്ടാകുന്ന നഷ്ടങ്ങളുടെ കണക്കും ബോർഡ് താങ്ങേണ്ടി വരുന്നു എന്നതും ഗൗരവമായി കാണേണ്ടതുണ്ട്.

മുൻ കാലങ്ങളിൽ രാത്രികാലങ്ങളിലായിരുന്നു വൈദ്യുതി ഉപഭോഗത്തിൻ്റെ പീക് ടൈം കണക്കാക്കിയിരുന്നങ്കിൽ ഇപ്പോൾ രാത്രിയെന്നോ പകലെന്നോ ഇല്ലാത്ത വിധം ഉപഭോഗ സമയം മാറിയിരിക്കുന്നു . പകൽ സമയവും രാത്രി കാലങ്ങളിലും എയർ കണ്ടിഷനോ ഫാനോ ഇല്ലാതെ ഒരിടത്തും കഴിഞ്ഞു കൂടാനാകാത്ത അവസ്ഥയുണ്ടായി . വൈദ്യുതി ഉപഭോഗം കുറയ്ക്കൂ എന്ന് പറയുമ്പോഴും എങ്ങനെ , എപ്പൊ കുറയ്ക്കാനാ എന്ന് ഉപഭോക്താക്കാൾ തിരിച്ചു ചോദിക്കുന്ന സാഹചര്യവും ബോർഡ് നേരിടുകയാണ്.

കടുത്ത സാഹചര്യങ്ങൾ മുന്നിലുള്ളതു കൊണ്ടാണ് ലോഡ് ഷെഡിംഗ് എന്ന അറ്റ കൈ പ്രയോഗവുമായി ബോർഡ് സർക്കാരിനെ സമീപിച്ചത് . എന്നാൽ സർക്കാരും ചൂടിനോട് സുല്ലിട്ട് , ലോഡ് ഷെഡിംഗ് ഒഴികെയുള്ള ബദൽ മാർഗങ്ങൾ ആരായാൻ ബോർഡിന് നിർദേശം നൽകുകയായിരുന്നു . ഈ സാഹചര്യത്തിലാണ് കെ എസ് ഇ ബി പൊതുജനങ്ങൾക്കായി വൈദ്യുതി ഉപഭോഗത്തിൻ്റെ കാര്യത്തിൽ ചില മാർഗനിർദേശങ്ങൾ മുന്നോട്ടു വയ്ക്കുന്നത്.

രാത്രി 10 നും രണ്ടിനും ഇടയിൽ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണം . രാത്രി ഒമ്പതു കഴിഞ്ഞാൽ സ്ഥാപനങ്ങളുടെ പരസ്യ ബോർഡുകൾ , അലങ്കാര വിളക്കുകൾ എന്നിവ പ്രവർത്തിപ്പിക്കരുത് . 26 ഡിഗ്രിയിലേയ്ക്ക് വീടുകളിലെ എയർ കണ്ടിഷൻ സംവിധാനം ക്രമീകരിയ്ക്കണം . രാത്രി 10 മണിയ്ക്കു ശേഷം വൻകിട വ്യവസായ ശാലകൾ പ്രവർത്തിക്കരുത്. ഇതൊക്കെയാണ് പൊതു നിർദേശങ്ങളായി ബോർഡ് മുന്നോട്ട് വയ്ക്കുന്നത്.

- Advertisement -

ഇതിൽ ഏത് നിർദേശം പ്രാവർത്തികമാക്കണമെങ്കിലും പൊതു ജനങ്ങളുടെ മികച്ച സഹകരണം ആവശ്യമാണ്. അതുണ്ടാകുമെന്നു തന്നെയാണ് ബോർഡ് പ്രതീക്ഷിക്കുന്നത്

Share This Article
Leave a comment