ഓർമയിലെ ഇന്ന്; ഏപ്രിൽ – 20, അഡോൾഫ് ഹിറ്റ്ലർ

At Malayalam
3 Min Read

1933 മുതല്‍ 1945 വരെ ജര്‍മ്മനിയുടെ ചാന്‍സലറായിരുന്ന , 1934 മുതല്‍ 1945 വരെ ഹിറ്റ്‌ലര്‍ ഫ്യൂറര്‍ എന്ന് അറിയപ്പെട്ട അഡോള്‍ഫ് ഹിറ്റ്‌ലര്‍. ഓസ്ട്രിയയില്‍ ജനിച്ച ജര്‍മന്‍ രാഷ്ട്രീയ പ്രവര്‍ത്തകനും നാഷണല്‍ സോഷ്യലിസ്റ്റ് ജര്‍മ്മന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ തലവനും ആയിരുന്ന ഹിറ്റ്‌ലര്‍ ആയിരുന്നു നാസി ജര്‍മ്മനിയുടേയും രണ്ടാം ലോകമഹായുദ്ധത്തിലെ യൂറോപ്പിന്റേയും ഹോളോകാസ്റ്റിന്റേയും കേന്ദ്രം. നാസിസത്തിന്റെ ഉപജ്ഞാതാവായി ഹിറ്റ്‌ലറെ കരുതപ്പെടുന്നു.

1889 ഏപ്രിൽ 20 ന് കസ്റ്റംസിലെ ജീവനക്കാരനായ അലോയ്സ് ഹിറ്റ്‌ലറുടെയും ക്ലാര പോൾസിലിന്റെയും മകനായി ജനിച്ചു . ഓസ്ട്രിയ – ഹങ്കറി പ്രദേശമായ ബ്രോണൗ ആം ഇൻ ആയിരുന്ന ഹിറ്റ്ലറുടെ ജന്മദേശം. ഹിറ്റ്‌ലർക്ക് മൂന്നു വയസ്സുള്ളപ്പോൾ കുടുംബം ജർമനിയിലെ പസാവുവിലേക്ക് കുടിയേറി . അവിടെ വെച്ചാണ് ബവേറിയൻ ഭാഷ പഠിക്കുന്നത് . ഹിറ്റ്‌ലർ തന്റെ പ്രസംഗങ്ങളിൽ ഓസ്ട്രിയൻ , ജർമൻ ഭാഷയേക്കാൾ ബവേറിയനായിരുന്നു കൂടുതലായി ഉപയോഗിച്ചിരുന്നത് . 1894 ൽ കുടുംബം ലിൻസിലെ ലിയോണ്ടിംഗിലേക്ക് താമസം മാറ്റി.

- Advertisement -

ഫിസ്കൽഹാമിനടുത്തുള്ള ഒരു ടെക്നിക്കൽ സ്കൂളിലായിരുന്നു അഡോൾഫിന്റെ പ്രാഥമിക വിദ്യാഭ്യാസം . അച്ഛന്റെ അടുത്തുണ്ടായിരുന്ന ഫ്രാങ്കോ-പ്രഷ്യൻ യുദ്ധത്തെ കുറിച്ചുള്ള ഒരു ചിത്രപുസ്തകം കണ്ടെത്തിയതിലൂടെയായിരുന്നു ആദ്യമായി അഡോൾഫിന് യുദ്ധത്തോട് അഭിനിവേശം തോന്നിയത് . ഒന്നാം ലോകമഹായുദ്ധത്തില്‍ സൈനികനായി ഹിറ്റ്‌ലര്‍ പങ്കെടുത്തിട്ടുണ്ട് . പിന്നീട് എന്‍ എസ് ഡി എ പിയുടെ മുന്‍രൂപമായിരുന്ന ജെര്‍മന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയില്‍ 1919 ല്‍ ഹിറ്റ്‌ലര്‍ അംഗമായി. 1921ല്‍ എന്‍ എസ് ഡി എ പിയുടെ തലവനുമായി . 1923 ല്‍ ഹിറ്റ്‌ലര്‍ ഭരണകൂടത്തെ പട്ടാള വിപ്ലവത്തിലൂടെ അട്ടിമറിക്കാന്‍ ശ്രമിച്ചു . ബീര്‍ ഹാള്‍ പുഷ് എന്നറിയപ്പെട്ട ഈ അട്ടിമറി ശ്രമം പരാജയപ്പെട്ടു . പിടിയിലായ ഹിറ്റ്‌ലര്‍ ജയിലിലടക്കപ്പെട്ടു . ജയിലില്‍ വെച്ചാണ് ഹിറ്റ്‌ലര്‍ തന്റെ ആത്മകഥയായ മെയ്ന്‍ കാംഫ് (എന്റെ പോരാട്ടം) എഴുതുന്നത് . 1924ല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഹിറ്റ്‌ലറുടെ ജനപിന്തുണ വര്‍ധിച്ചു . ഊര്‍ജ്ജിത പ്രഭാവത്തോടെയുള്ള പ്രസംഗങ്ങളിലൂടെ വേഴ്‌സായി ഉടമ്പടിയെ ആക്രമിച്ചും ജെര്‍മ്മന്‍ ദേശീയത , കമ്യൂണിസ്റ്റ് വിരുദ്ധത , ജൂത വിരുദ്ധത എന്നിവയെ പ്രോത്സാഹിപ്പിച്ചുമാണ് ഹിറ്റ്‌ലര്‍ ജനപ്രീതി വര്‍ധിപ്പിച്ചത്. ഇതിലൂടെ ഹിറ്റ്‌ലര്‍ നാസി പ്രചാരണം ശക്തിപ്പെടുത്തി. 1933 ല്‍ ചാന്‍സലറായി അവരോധിക്കപ്പെട്ട ശേഷം ഹിറ്റ്‌ലര്‍ വെയ്മര്‍ റിപ്പബ്ലിക്കിനെ (പുരാതന ജര്‍മനി) മൂന്നാം സാമ്രാജ്യമായി മാറ്റി . നാസിസത്തിന്റെ ആശയസംഹിത പ്രകാരമായിരുന്നു ഹിറ്റ്‌ലര്‍ ഇത് നടപ്പിലാക്കിയത്.

യൂറോപ്യന്‍ വൻകരയില്‍ നാസി പാര്‍ട്ടിയുടെ ആധിപത്യത്തിലുള്ള ഒരു പുതിയ ഭരണക്രമം സ്ഥാപിക്കുക എന്നതായിരുന്നു ഹിറ്റ്‌ലറുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജര്‍മന്‍ ജനതക്ക് വാസസ്ഥലം ഒരുക്കുക (ലെബെന്‍സ്രോം) എന്ന ലക്ഷ്യം അയാളുടെ ദേശീയ, പ്രാദേശിക നയങ്ങളിലുണ്ടായിരുന്നു . 1939 ലെ പോളണ്ട് അധിനിവേശത്തിലൂടെയാണ് തന്റെ ജര്‍മന്‍ വിപുലീകരണം ഹിറ്റ്‌ലര്‍ ആരംഭിക്കുന്നത് . ഈ സൈനിക നീക്കമാണ് രണ്ടാം ലോകമഹായുദ്ധത്തിന് കാരണമായത് . ഹിറ്റ്‌ലറുടെ കീഴില്‍ 1941 ല്‍ ജര്‍മനിയും സഖ്യകക്ഷികളും യൂറോപ്പിന്റേയും വടക്കേ ആഫ്രിക്കയുടേയും ഭൂരിഭാഗവും കൈക്കലാക്കി. എന്നാല്‍ 1943 ആയപ്പോഴേക്കും ഹിറ്റ്‌ലറിന് തുടര്‍ച്ചയായ പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു . യുദ്ധത്തിന്റെ അവസാന ദിനങ്ങളിലെ ബെര്‍ലിന്‍ യുദ്ധത്തിനിടയില്‍ ഹിറ്റ്‌ലര്‍ തന്റെ ദീര്‍ഘകാല ജീവിതപങ്കാളി ഇവ ബ്രൗണിനെ വിവാഹം ചെയ്തു . രണ്ടു ദിവസത്തിനു ശേഷം 1945 ഏപ്രില്‍ 30ന് ചെമ്പട പിടിക്കപ്പെടുന്നത് ഒഴിവാക്കാന്‍ ഹിറ്റ്‌ലറും ഇവാ ബ്രൗണും ആത്മഹത്യ ചെയ്തു . അവരുടെ മൃതദേഹങ്ങള്‍ പിന്നീട് കത്തിച്ചു കളഞ്ഞു.

ഹിറ്റ്‌ലറിന്റെ സ്വേച്ഛാധിപത്യപരവും വംശീയ യഥാസ്ഥിതികത്വവുമായ നിലപാടുകൾ രണ്ടാം ലോകമഹായുദ്ധകാലത്ത് അഞ്ചു കോടിയോളം പേരുടെ ജീവനപഹരിച്ചു . ഇതില്‍ ആറു ദശലക്ഷം ജൂതന്മാരും അഞ്ചു ദശലക്ഷം അനാര്യന്മാരും ഉണ്ടായിരുന്നു. ഇവരുടെ വ്യവസ്ഥാപിതമായ ഉന്മൂലനത്തിന് നേതൃത്വം നല്‍കിയത് ഹിറ്റ്‌ലറും അടുത്ത കൂട്ടാളികളുമായിരുന്നു. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമായ ദ ഹന്‍ഡ്രഡ് എന്ന പേരില്‍ മൈക്കിള്‍ ഹാര്‍ട്ട് 1978 ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ മുപ്പത്തി ഒമ്പതാം സ്ഥാനം ഹിറ്റ്‌ലര്‍ക്കാണ് . ചാര്‍ളി ചാപ്ലിന്റെ ദ ഗ്രേറ്റ് ഡിക്ടേറ്റര്‍ എന്ന ചലച്ചിത്രം ഹിറ്റ്‌ലറുടെ അധികാരത്വര ലോകത്തെ ആകമാനം നശിപ്പിക്കുന്നതിനെപ്പറ്റിയുള്ളതാണ്.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment