പൂച്ചയെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ ഒരു കുടുംബത്തിലെ 5 പേർ മരിച്ചു . മഹാരാഷ്ട്രയിലെ നാസികിൽ ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം . ബയോഗ്യാസ് പ്ലാന്റിലേക്കുള്ള മാലിന്യം നിക്ഷേപിക്കുന്ന കിണറ്റിലാണ് പൂച്ച വീണത് . തുടർന്ന് പൂച്ചയെ പുറത്തെടുക്കുന്നതിനായി കുടുംബാംഗങ്ങളിലൊരാള്‍ ആദ്യം കിണറ്റിലേക്ക് ഇറങ്ങുകയും അയാളെ കാണാതായതോടെ ഓരോരുത്തരായി പിറകെ കിണറ്റിലേക്ക് ഇറങ്ങുകയുമായിരുന്നു.
കിണറ്റിലേക്ക് ഇറങ്ങിയ ആറാമന്‍റെ നിലവിളി കേട്ടാണ് സംഭവം നാട്ടുകാര്‍ അറിയുന്നത് . ഇവർ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകരെ വിളിച്ചു വരുത്തിയെങ്കിലും വിജയ് മാണിക് കാലെയെന്ന 35 കാരന്‍ മാത്രമാണ് സംഭവത്തിൽ രക്ഷപെട്ടത് . ഇയാള്‍ ചികില്‍സയിലാണ്. അഞ്ചുമണിക്കൂര്‍ നീണ്ട കഠിന പ്രയത്നത്തിലൊടുവിലാണ് മണിക് ഗോവിന്ദ് കാലെ , സന്ദീപ് മണിക് കാലെ , ബബ്ലു അനില്‍ കാലെ., അനില്‍ ബാപുറാവു കാലെ , ബഡാസാഹിബ് ഗെയ്ക്ക്വാദ് എന്നിവരുടെ ജഡം പുറത്തെടുത്തത് . വിഷവാതകം ശ്വസിച്ചതും മതിയായ മുന്‍കരുതലുകളില്ലാതെ കിണറ്റിലേക്ക് ഇറങ്ങിയതുമാണ് അഞ്ചുപേരുടെയും മരണത്തിനിടയാക്കിയതെന്ന് പൊലീസ് പറയുന്നു.