ഓർമയിലെ ഇന്ന്- ഏപ്രിൽ 8- തോപ്പിൽ ഭാസി

At Malayalam
3 Min Read

മലയാള നാടക പ്രസ്ഥാനത്തിന് മൗലികമായ ചുവടുകൾ സംഭാവന നൽകിയ തോപ്പിൽ ഭാസിയുടെ 100-ാം ജന്മവാർഷികമാണിന്ന്

‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന ഒറ്റ നാടകത്തിലൂടെ കേരളത്തിലെ രാഷ്ട്രീയ – കലാ രംഗത്തും നാടകം , തിരക്കഥ , ചെറുകഥ , ആത്മകഥ , ചലച്ചിത്ര സംവിധാനം എന്നീ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച തോപ്പിൽ ഭാസ്കരപിള്ള എന്ന തോപ്പിൽ ഭാസി.

1924 ഏപ്രിൽ 8 ന് ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് പരമേശ്വരൻ പിള്ളയുടെയും നാണിക്കുട്ടി അമ്മയുടെയും മകനായി ജനിച്ചു . ചങ്ങൻകുളങ്ങര സംസ്കൃതസ്കൂളിൽ നിന്നും ശാസ്ത്രി പരീക്ഷ വിജയിച്ചു . തിരുവനന്തപുരം ആയുർവേദ കോളേജിൽനിന്ന് വൈദ്യകലാനിധിയും പാസായി . പഠനകാലത്ത് വിദ്യാർഥി കോൺഗ്രസിൽ അംഗമായിരുന്നു . സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുണ്ട് . 1946-ലെ പുന്നപ്ര വയലാർ സമരത്തോടെ കോൺഗ്രസിൽ നിന്ന് അകന്ന് കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു .

ഭൂവുടമകൾക്കെതിരെ കർഷകരെ അണിച്ചേർത്ത് നടത്തിയ സമരത്തിന്റെ ഭാഗമായ കേസിൽ പ്രതിചേർക്കപ്പെട്ട് ഒളിവിൽ കഴിയുന്ന സമയത്താണ് മുന്നേറ്റം , നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്നിവ എഴുതുന്നത് . 1952 ഡിസംബർ 6 ന് കെ പി എ സി
യുടെ രണ്ടാമത്തെ നാടകമായി ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ അരങ്ങിലെത്തി . പിന്നീട് 4,000-ത്തോളം വേദികളിൽ ഈ നാടകം അവതരിപ്പിച്ചു . നാടകരംഗത്ത് കെ പി എ സി യ്ക്ക് ഒരു മേൽവിലാസം നേടിക്കൊടുക്കാൻ ഈ നാടകത്തിനായി . മലയാള നാടകരംഗത്ത് പുതിയ ചലനങ്ങൾ സൃഷ്ടിച്ച കെ പി എ സി യുടെ രണ്ടാമത്തെ നാടകമായിരുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി . ശൂരനാട് ഡിഫൻസ് ഫണ്ടിലേക്ക് പണം സംഭരിക്കാൻവേണ്ടി സോമൻ എന്ന തൂലികാനാമത്തിലാണ് തോപ്പിൽ ഭാസി ഈ നാടകം എഴുതി പ്രസിദ്ധീകരിച്ചത്. കെ പി എ സി ഈ നാടകം അവതരിപ്പിക്കാൻ തീരുമാനിച്ചപ്പോൾ അടൂർ ജയിലിൽ ലോക്കപ്പിലായിരുന്നു അദ്ദേഹം.

- Advertisement -

പ്രമാദമായ ശൂരനാട് സംഭവത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഈ നാടകത്തിൽ നിന്നും പിരിഞ്ഞുകിട്ടിയ കാശെല്ലാം ചെലവഴിച്ചതും ശൂരനാട് പ്രതികളുടെ കേസ് നടത്തിപ്പിനു തന്നെയായിരുന്നു . ഭൂവുടമകൾക്കെതിരേ കർഷകത്തൊഴിലാളികളെ അണിനിരത്തി സംഘടിപ്പിച്ച വിപ്ലവസമരമായിരുന്നു ശൂരനാട് സമരം. ഭാസിയുൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു. അദ്ദേഹം ഒളിവിൽപോയ കാലത്ത് എഴുതിയതാണ് ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്നത് . കേരളത്തിലെ വേദികളിൽ നിന്നും വേദികളിലേക്ക് വിശ്രമമില്ലാതെ ആ നാടകം ജൈത്രയാത്ര തുടർന്നപ്പോൾ കെ പി എ സിയുടെ സാധ്യത മനസ്സിലാക്കി അതിനായി 16 നാടകങ്ങൾ ഭാസി എഴുതിക്കൊടുത്തു . 1960-70 കാലഘട്ടത്തിൽ കേരളമൊട്ടാകെ ആ നാടകങ്ങളുമായി യാത്രചെയ്തു. സാമൂഹ്യ പ്രതിബദ്ധതയുള്ളതും നാടകത്തെ സാധാരണക്കാരന്റെ വിവേകത്തിനനുസൃതമായി ചിട്ടപ്പെടുത്തിയതുമായിരുന്നു ഭാസി എന്ന നാടകകൃത്തിന്റെ വിജയം . കേരളത്തിലെ ഏതെങ്കിലുമൊരു വേദിയിൽ കളിക്കാത്ത ഒരൊറ്റ നാടകവും അദ്ദേഹത്തിന്റേതായിട്ടില്ല എന്നതാണ് തോപ്പിൽഭാസി എന്ന പ്രതിഭയുടെ കഴിവ് . മുടിയനായ പുത്രൻ , മൂലധനം , അശ്വമേധം , ശരശയ്യ , പുതിയ ആകാശം പുതിയ ഭൂമി , തുലാഭാരം , കയ്യും തലയും പുറത്തിടരുത് , പാഞ്ചാലി , സർവേക്കല്ല് , രജനി , ഇന്നലെ ഇന്ന് നാളെ , സൂക്ഷിക്കുക ഇടതു വശം ചേർന്ന് പോകുക ഉൾപ്പെടെ അവതരിപ്പിച്ച നാടകങ്ങളിൽ പതിനെട്ടെണ്ണവും തോപ്പിൽ ഭാസി രചിച്ചവയാണ് . നാടകത്തിനു പുറമേ നൂറിലധികം സിനിമകൾക്കും തിരക്കഥ എഴുതി . 16 സിനിമകൾ സംവിധാനം ചെയ്തു . 25 ലധികം കൃതികളും രചിച്ചു.

കേന്ദ്ര സംഗീത നാടക അക്കാദമിയുടേതടക്കം നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട് . 1953-ൽ വള്ളികുന്നം പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും 1954 – ലും 57 – ലും നിയമസഭാംഗവുമായിരുന്നു . ചെറുകഥകളും ഒളിവിലെ ഓർമകൾ എന്ന ആത്മകഥയും രചിച്ചിട്ടുണ്ട്. നാടകനടനായിരുന്ന തോപ്പിൽ കൃഷ്ണപിള്ള സഹോദരനാണ് . മുൻ സ്പീക്കർ ശങ്കരനാരായണൻ തമ്പിയുടെ അനന്തരവൾ അമ്മിണി അമ്മയാണ് സഹധർമ്മിണി . ചലച്ചിത്രസംവിധായകനും ഛായാഗ്രാഹകനുമായിരുന്ന അജയൻ മകനാണ് . 1992 ഡിസംബർ 8 ന് അന്തരിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment