റേവ് പാര്‍ട്ടിയില്‍ ലഹരിക്കായി പാമ്പിന്‍ വിഷം എത്തിച്ച കേസില്‍ ബിഗ് ബോസ് വിജയിയും പ്രമുഖ യു ട്യൂബറുമായ എല്‍വിഷ് യാദവ് അറസ്റ്റില്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നോയിഡ പൊലീസ് എല്‍വിഷിനെ അറസ്റ്റു ചെയ്തത്.
ഇയാളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
കഴിഞ്ഞ വര്‍ഷം റേവ് പാര്‍ട്ടികളില്‍ പാമ്പിൻ വിഷം എത്തിച്ചതിന് എല്‍വിഷ് യാദവിനും അഞ്ചു പേര്‍ക്കുമെതിരെ നോയിഡയില്‍ വന്യജീവി നിയമപ്രകാരം കേസെടുത്തിരുന്നു. 2023 നവംബര്‍ മൂന്നിന് നോയിഡ സെക്ടര്‍ 51 ലെ ഒരു വിരുന്ന് ഹാളില്‍ നടത്തിയ റെയ്ഡില്‍ എല്‍വിഷിനെ അടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
റെയ്ഡില്‍ ഒമ്പത് പാമ്പുകളെയും പാമ്പിന്‍ വിഷവും കണ്ടെടുത്തിരുന്നു. റേവ് പാര്‍ട്ടിയില്‍ വീഡിയോ ചിത്രീകരിച്ചപ്പോള്‍ പാമ്പുകളെ ഉപയോഗിച്ചിരുന്നതായും പരാതിയുണ്ട്. യൂട്യൂബര്‍ തന്റെ ചാനലില്‍ പാമ്പുകളെ കാണിക്കുന്ന നിരവധി വീഡിയോകളും പുറത്തുവന്നിരുന്നു.
ബി ജെ പി എം പി മേനകാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പി എഫ് എ (പീപ്പിള്‍ ഫോര്‍ ആനിമല്‍) സംഘടന വ്യാജമേല്‍വിലാസത്തില്‍ എല്‍വിഷിനെ ബന്ധപ്പെട്ട് പാമ്പുകളെയും പാമ്പിന്‍ വിഷവും വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനായി രാഹുല്‍ എന്നയാളുടെ നമ്പര്‍ എല്‍വിഷ് കൈമാറി. സെക്ടര്‍ 51 ലെ ഹാളിലേക്ക് വരാന്‍ പി എഫ് എ സംഘത്തോട് രാഹുലാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇവിടെയെത്തിയ പി എഫ് എ ടീം പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തുകയും പാമ്പാട്ടികളെയും രാഹുലിനെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.