വിരാട് കൊഹ്‌ലി ടി-20 ലോകകപ്പ് ടീമിൽ നിന്നൊഴിവാക്കണമെന്ന ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷായുടെ നിർദ്ദേശം ക്യാപ്റ്റൻ രോഹിത് ശർമ തള്ളിയെന്ന് മുൻ താരം കീർത്തി ആസാദ്. കൊഹ്‌ലിയുടെ ഗെയിമിനു പറ്റാത്ത സ്ലോ പിച്ചുകളിലാണ് ലോകകപ്പ് നടക്കുകയെന്നും അതുകൊണ്ട് കോലിയെ പുറത്താക്കിയേക്കുമെന്ന തരത്തിൽ ചില റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് കീർത്തി ആസാദിൻ്റെ കുറിപ്പ്. തൻ്റെ എക്സ് ഹാൻഡിലിലൂടെയാണ് കീർത്തി ആസാദിൻ്റെ വെളിപ്പെടുത്തൽ.
കോലിയെ ലോകകപ്പ് ടീമിൽ നിന്ന് മാറ്റിനിർത്തണമെന്ന് മറ്റുള്ളവരെ സമ്മതിപ്പിക്കാൻ മുഖ്യ സെലക്ടറായ അജിത് അഗാർക്കറിനോട് ജയ് ഷാ ആവശ്യപ്പെട്ടു എന്നാണ് കീർത്തി ആസാദിൻ്റെ ആരോപണം. മാർച്ച് 15 വരെയാണ് അഗാർക്കറിന് ജയ് ഷാ സമയം നൽകിയിരുന്നത്. എന്നൽ, രോഹിത് അതിനു വിസമ്മതിച്ചു. എന്തുവില കൊടുത്തും കോലി ടീമിലുണ്ടാവണമെന്ന് രോഹിത് നിലപാടെടുത്തു എന്നും കീർത്തി ആസാദ് വെളിപ്പെടുത്തി.
ഇക്കൊല്ലം ജൂൺ രണ്ട് മുതലാണ് ടി-20 ലോകകപ്പ് ആരംഭിക്കുക. വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായാണ് മത്സരങ്ങൾ. കാനഡ, അയർലൻഡ്, പാകിസ്താൻ, യുഎസ്എ എന്നീ ടീമുകൾ അടങ്ങിയ ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. അഞ്ച് ടീമുകൾ അടങ്ങിയ നാല് ഗ്രൂപ്പുകളാണ് ലോകകപ്പിൽ മത്സരിക്കുക. ജൂൺ 9ന് ഇന്ത്യയും പാകിസ്താനും ഗ്രൂപ്പ് ഘട്ടത്തിൽ മത്സരിക്കും. ജൂൺ 29 നാണ് ഫൈനൽ.