കൊല്ലം ജില്ലയിലെ പുത്തൂർ മാവടിയിൽ യുവാവിനൊപ്പം ബൈക്കിലെത്തിയ യുവതി പട്ടാപ്പകൽ ക്ഷേത്രത്തിൽ നിന്നും കാണിക്ക വഞ്ചികൾ മോഷ്ടിച്ചു കടന്നു കളഞ്ഞു. മോഷണത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വഷണം തുടങ്ങി. മാവടി മഹാവിഷ്ണു ക്ഷേത്രത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു മോഷണം നടന്നത്.
മൂന്നു കാണിക്ക വഞ്ചികളാണ് ബൈക്കിലെത്തിയ യുവാവും യുവതിയും കടത്തിക്കൊണ്ടു പോയത്.പൂട്ടു പൊളിച്ച് പണം എടുത്ത ശേഷം വഞ്ചികൾ ഒരു കിലോമീറ്റർ അപ്പുറത്തുള്ള റബർ തോട്ടത്തിൽ ഉപേക്ഷിച്ച് മോഷ്ടാക്കൾ രക്ഷപ്പെട്ടു. ക്യാമറയില്‍ പതിയാതിരിക്കാന്‍ മാസ്ക് വച്ചാണ് യുവതി കവര്‍ച്ചക്കെത്തിയത്. മോഷണ ശേഷം പള്‍സര്‍ ബൈക്കിലെത്തിയ യുവാവ് ക്ഷേത്രത്തിനു മുന്നിലെത്തി യുവതിയെ കൂട്ടിക്കൊണ്ട് പോകുന്ന ദൃശ്യങ്ങൾ സി സി ടി വിയിൽ പതിഞ്ഞിട്ടുമുണ്ട്.
കഴിഞ്ഞ ദിവസം വൈകിട്ട് ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരാണ് കവര്‍ച്ചാ വിവരം ആദ്യം അറിഞ്ഞത്. ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയിൽ പുത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമാന മോഷണക്കേസുകളിൽ പ്രതികളായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സമീപത്തെ സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.