വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടിക ബി ജെ പി സംസ്ഥാന നേതൃത്വം തയ്യാറാക്കിയതായി റിപ്പോർട്ട്. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കുമ്മനം രാജശേഖരനുമാണ് പട്ടികയിൽ. പത്തനംതിട്ടയിൽ പി സി ജോർജ്ജും മകൻ ഷോൺ ജോർജ്ജും പരിഗണനയിലുണ്ട്. എറണാകുളത്ത് അനിൽ ആൻ്റണിയ്ക്കൊപ്പം കിറ്റെക്സ് എം ഡി സാബു ജേക്കബിനെയും പരിഗണിക്കുന്നു.
പ്രധാനമന്ത്രിയുടെയും നിർമ്മലാ സീതാരാമൻ്റെയും വരെ പേരുകൾ പറഞ്ഞുകേട്ടിരുന്ന മണ്ഡലമായിരുന്നു തിരുവനന്തപുരം. കഴിഞ്ഞ തവണ രണ്ടാമത് എത്തിയ പാർട്ടി, ഏറ്റവും പ്രധാന്യം നൽകുന്ന തലസ്ഥാന നഗരത്തിന്റെ പട്ടികയിൽ ഇപ്പോൾ മുൻപന്തിയിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കുമ്മനം രാജശേഖരനുമാണ്. കുമ്മനം രാജശേഖരനെ കൊല്ലത്തും പരിഗണിക്കുന്നുണ്ട്. ഒപ്പം ശോഭാ സുരേന്ദ്രൻ്റെയും ബി ബി ഗോപകുമാറിൻ്റെയും പേരുകളും കൊല്ലത്തുണ്ട്.
അടുത്തിടെ പാർട്ടിയിൽ ചേർന്ന പി സി ജോർജ്ജും മകൻ ഷോണും പത്തനംതിട്ടയിലെ പട്ടികയിലുണ്ട്. അവിടെയും പരിഗണന ലിസ്റ്റിൽ കുമ്മനം രാജശേഖരനു ഉണ്ടത്രേ. കോഴിക്കോട് എംടി രമേശ്, ശോഭാ സുരേന്ദ്രൻ, പ്രഫുൽ കൃഷ്ണൻ. വയനാട്ടിൽ പ്രഥമ പരിഗണന ശോഭ സുരേന്ദ്രനാണ്. എറണാകുളത്ത് അനിൽ ആൻ്റണി, കിറ്റെക്സ് എം ഡി സാബു ജേക്കബ്, വിനീത ഹരിഹരൻ എന്നിവരാണ് പരിഗണനയിലുള്ളത്. ആലപ്പുഴയിലും അനിൽ ആൻ്റണിയുടെ പേരുണ്ട്. കൊല്ലപ്പെട്ട രഞ്ജിത് ശ്രീനിവാസൻ്റെ ഭാര്യ ലിഷ രഞ്ജിതിൻ്റെ പേരും ആലപ്പുഴയിൽ പരിഗണിക്കുന്നുണ്ട്.
മേജർ രവി, എ.എൻ രാധാകൃഷ്ണൻ, ബി ഗോപാലകൃഷ്ണൻ എന്നീ പേരുകളാണ് ചാലക്കുടിയിലെ പരിഗണനയിൽ. കാസർകോട് പി കെ കൃഷ്ണദാസിനാണ് മുൻതൂക്കം. കോൺഗ്രസ് വിട്ട് വന്ന സി രഘുനാഥ് കണ്ണൂരിൽ നിന്നു മത്സരിക്കും. തൃശൂരിൽ സുരേഷ് ഗോപിയും ആറ്റിങ്ങലിൽ വി മുരളീധരനും സീറ്റുകൾ ഉറപ്പിച്ചു. പാലക്കാട് സി കൃഷ്ണകുമാറും സ്ഥാനാർത്ഥിയായേക്കും. സംസ്ഥാന പ്രസിഡണ്ടും ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ച ഇന്ന് രാത്രി നടക്കും. ഈ ചർച്ചയിൽ പേരുകൾക്ക് അന്തിമരൂപമാകും. ഈ മാസം 29ന് തെരഞ്ഞെടുപ്പ് സമിതി ചേർന്ന് ദേശീയ തലത്തിൽ ആദ്യ പട്ടിക പ്രഖ്യാപിക്കുമ്പോൾ അതിൽ കേരളത്തിലെ സ്ഥാനാര്‍ത്ഥികളുടെ പേരും ഉണ്ടാകും