അഞ്ച് വയസുള്ള വളർത്തുമകനെ കൊന്ന് അഴുക്കു ചാലിൽ തള്ളിയ സംഭവത്തിൽ വളർത്തമ്മ അറസ്റ്റിൽ. അമേരിക്കയിലെ മാർസ്ഡേൽ അവന്യൂവിലാണ് കൊലപാതകം നടന്നത്. വെള്ളിയാഴ്ച രാവിലെയാണ് ഡാഡനെൽ ടെയ്ലർ എന്ന ആൺകുട്ടിയെ അഴുക്കുചാലിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച മുതലാണ് കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചത്. ഇതിന് പിന്നാലെ പൊലീസ് ആംബർ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പ്രതിയുടെ ഭർത്താവും കുട്ടിയുടെ നിയമപരമായ രക്ഷിതാവുമായ യുവാവാണ് കുട്ടിയെ കാണാനില്ലെന്ന് പരാതിപ്പെട്ടത്. വിഷാദ രോഗത്തിന് ഏറെക്കാലമായി ചികിത്സയിലിരിക്കുന്ന ഭാര്യ കുഞ്ഞിനെ അപായപ്പെടുത്തിയോയെന്ന ആശങ്കയുണ്ടെന്നും ഇയാൾ പൊലീസിനെ അറിയിച്ചിരുന്നു.