തടവിലാക്കപ്പെട്ട ഓസ്ട്രേലിയൻ എഴുത്തുകാരനും ജനാധിപത്യ പ്രവർത്തകനുമായ ഡോ. യാങ് ഹെങ്ജൂന് വധശിക്ഷ വിധിച്ച് ചൈനീസ് കോടതി. ചാരവൃത്തി ആരോപിച്ചാണ് അഞ്ച് വർഷത്തിനു മുൻപ് 53 കാരനായ യാങ് ഹെങ്ജൂനെ ചൈനീസ് ഭരണകൂടം തടവിലാക്കിയത്. മൂന്ന് വർഷത്തെ വിചാരണയ്ക്കൊടുവിലാണ് ഓസ്ട്രേലിയൻ ഭരണകൂടത്തെയും കുടുംബാംഗങ്ങളെയും ഞെട്ടിച്ച വിധിയുണ്ടായിരിക്കുന്നത്. 1989- 1999 വരെ ചൈനീസ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായിരുന്നു യാങ്. കേസിന്റെ കൃത്യമായ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ചൈനയിൽ ജനാധിപത്യമില്ലെന്നും സ്വാതന്ത്ര്യമില്ലെന്നും തുറന്നുപറഞ്ഞതും ഇത് തന്റെ എഴുത്തിലൂടെ ചൈനയിലെ ഭരണത്തെ രൂക്ഷമായി വിമർശിച്ചതും യാങിനെ ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നോട്ടപ്പുള്ളിയാക്കി മാറ്റി. 2019-ൽ ഗ്വാങ്ഷൂ വിമാനത്താവളത്തിൽ നിന്നാണ് യാങിനെ അറസ്റ്റിലായത്. അയൽ രാജ്യത്തിന് വേണ്ടി ചാരവൃത്തി നടത്തിയെന്നാണ് ആരോപണം. എന്നാൽ, ഏതാണ് ആ രാജ്യമെന്ന് ചൈന ഇതുവരെ വ്യക്തമാക്കിയിട്ടില്ല.