വാരാണസി ജില്ല കോടതി ഹൈന്ദവ വിഭാഗത്തിന് പൂജക്ക് അനുമതി നൽകിയതിന് പിന്നാലെ ഗ്യാൻവാപി മസ്ജിദിൽ ഹൈന്ദവ പൂജ കർമങ്ങൾ ആരംഭിച്ചു. 1993ൽ അടച്ചുപൂട്ടി മുദ്രവെച്ച തെക്കുഭാഗത്തെ നിലവറ ഒരാഴ്ചക്കകം തുറന്നുകൊടുത്ത് പൂജക്ക് സൗകര്യങ്ങളൊരുക്കണമെന്നായിരുന്നു ബുധനാഴ്ചത്തെ കോടതി വിധി. കോടതിയുടെ ഉത്തരവ് വന്ന് മണിക്കൂറിനുള്ളിൽ അർധരാത്രിയോടെ ബാരിക്കേഡുകൾ നീക്കി, ‘വ്യാസ് കാ തെഹ്ഖാന’ എന്നറിയിപ്പെടുന്ന നിലവറയിൽ പൂജയും പ്രസാദ വിതരണവും നടത്തി. ഇന്ന് പുലർച്ചെ മംഗള ആരതി’യും നടന്നു.
ഗ്യാൻവാപി മസ്ജിദ് ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വിഎച്ച്പി അടക്കമുള്ള സംഘടനകൾ ആവശ്യമുന്നയിച്ചിരുന്നു. മസ്ജിദിലെ വുദുഖാനയിൽ കണ്ടെത്തിയ നിർമിതി ശിവലിംഗമാണെന്നും അതിൽ ‘സേവ പൂജ’ നടത്താൻ ഹിന്ദുക്കളെ അനുവദിക്കണമെന്നായിരുന്നു ആവശ്യം.