നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഫെബ്രുവരി 15 ന് സമ്മേളനം അവസാനിപ്പിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ മാര്‍ച്ച് 20 വരെയാണ് ബജറ്റ് സമ്മേളനം ചേരാന്‍ തീരുമാനിച്ചിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്ന കണക്കുകൂട്ടലിലാണ് സമ്മേളനം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചത്. സംസ്ഥാന ബജറ്റ് ഫെബ്രുവരി അഞ്ചിന് തന്നെ അവതരിപ്പിക്കും.ഫെബ്രുവരി 12 മുതല്‍ 15 വരെ ബജറ്റിന്മേല്‍ ചര്‍ച്ച നടക്കും.
ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സമരം നടത്തുന്ന പശ്ചാത്തലത്തിലാണ് ബജറ്റിനു ശേഷം സമ്മേളനത്തില്‍ ഇടവേളയുണ്ടായത്. ഇതു തീരുമാനിച്ച കാര്യോപദേശക സമിതി യോഗത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ രൂക്ഷമായ വാക്‌പോരുമുണ്ടായി.
കോണ്‍ഗ്രസിന്റെ രാഷ്ട്രീയപ്രക്ഷോഭയാത്ര കണക്കിലെടുത്ത് സമ്മേളന തീയതികളില്‍ മാറ്റം വരുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബജറ്റ് രണ്ടാം തീയതിയിലേക്കും, ബജറ്റിന്മേലുള്ള ചര്‍ച്ച അഞ്ചുമുതല്‍ എട്ടുവരെയുള്ള തീയതികളിലേക്ക് മാറ്റണം എന്നുമായിരുന്നു പ്രതിപക്ഷത്തിൻ്റെ ആവശ്യം. എന്നാല്‍ സര്‍ക്കാര്‍ അതിന് വഴങ്ങിയില്ല.
