കർണാടകയിലെ ചിക്കമഗളൂരുവിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ വച്ച് മരണപ്പെട്ട ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുട്ടിയുടെ മരണം അപകടമല്ല എന്നാണ് കുടുംബം പറയുന്നത്. കുട്ടിയെ ആരോ അപകടപ്പെടുത്തിയതാണ്, പ്രദേശത്തെ കടക്കാരനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും അന്വേഷണസംഘം അത് ചെയ്തില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. കടക്കാരനെ തങ്ങൾ സംശയിക്കുന്നുവെന്നും കുടുംബം പറഞ്ഞു.
ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം പറയുന്നത്. കുട്ടിയുടെ കയ്യിൽ ഫോൺ ഉണ്ടായിരുന്നില്ല. അതിനാൽ ഫോട്ടോ എടുക്കാനായിരുന്നില്ല അവിടേക്ക് പോയത് എന്ന കാര്യം വ്യക്തമാണ്. കഷ്ടിച്ച് അഞ്ചു മിനിട്ടിലാണ് കുട്ടിയെ കാണാതായതെന്നും അവർ പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ശ്രീനന്ദയെ കാണാതായത്. പിന്നീട് പ്രദേശത്ത് മൂടൽമഞ്ഞും ഇരുട്ടും നിറഞ്ഞതിനാൽ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണെങ്കിൽ പോലും കണ്ടെത്താൻ കഴിയുമായിരുന്നില്ല. കാണാതായ സ്ഥലത്ത് നിന്നും പത്ത് കിലോമീറ്റർ അകലെ മാത്രമാണ് സി സി ടി വി ഉള്ളത്.
ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ നായ സമീപത്തുള്ള കടയുടെ പരിസരത്തേക്ക് എത്തിയിരുന്നു. ആ കടക്കാരനെ സംശയമുണ്ട്. എന്നിട്ടും പൊലീസ് അയാളെ ചോദ്യം ചെയ്യാൻ തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കാണാതായ ദിവസം തന്നെ കൃത്യമായ തെരച്ചിൽ നടത്തിയിരുന്നെങ്കിൽ കുട്ടിയെ രക്ഷിക്കാമായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
1500 അടി താഴ്ചയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെ ലഭിച്ചത്. നൂറോളം പേർ ചേർന്ന് നടത്തിയ നാലുദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശികളായ രമേശ്-രോഹിണി ദമ്പതികളുടെ മകളായ ശ്രീനന്ദയെ ചൊവ്വാഴ്ച വൈകുന്നേരമാണ് യാത്രാസംഘത്തിൽ നിന്നും കാണാതായത്.
മാണിക്കധാര വെള്ളച്ചാട്ടത്തിന്റെയും ബാബാബുഡാൻ ഗിരികുന്നിന്റെയും ഭാഗത്ത് വെച്ചാണ് കുട്ടിയെ കാണാതായത്. മേഖലയിൽ വ്യാപക തെരച്ചിൽ നടത്തിയിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ബാബുഡാൻ കുന്നിലെ 300 അടി താഴ്ചയിൽവരെ തെൽമൽ ഡ്രോൺ ഉപയോഗിച്ച് വ്യാഴാഴ്ച പരിശോധന നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.
ചൊവ്വാഴ്ച വൈകീട്ട് 5.20 വരെ കുട്ടി മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു. നാല് മിനിറ്റിനുള്ളിലാണ് യാത്രാസംഘത്തിൽനിന്ന് കുട്ടിയെ കാണാതാകുന്നത്. ഇതിനിടെ മകളെ തട്ടിക്കൊണ്ടുപോയിട്ടുണ്ടോയെന്ന് സംശയമുള്ളതായും ഉടൻ കണ്ടുപിടിച്ചുതരണമെന്നും ആവശ്യപ്പെട്ട് ശ്രീനന്ദയുടെ മാതാപിതാക്കൾ ചിക്കമഗളൂരു നോർത്ത് പോലീസിൽ വ്യാഴാഴ്ച പരാതിനൽകി. വിനോദസഞ്ചാരത്തിനെത്തിയ 40 ഓളം കുടുംബാംഗങ്ങളുടെ സംഘത്തിലെ അംഗമായിരുന്നു ശ്രീനന്ദ.
