നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാക്രമീകരണങ്ങളും പൂർത്തിയാക്കിയതായി സംസ്ഥാന പൊലീസ് മേധാവി റവാഡാ ആസാദ് ചന്ദ്ര ശേഖർ അറിയിച്ചു.
സംസ്ഥാനം മുഴുവൻ പ്രത്യേക സുരക്ഷാമേഖലകളാക്കി തിരിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ നേത്യത്വത്തിൽ സേനയെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളെ 154 ഇലക്ഷൻ സബ്ഡിവിഷനുകളായി തിരിച്ചാണ് ജില്ലാ പൊലീസ് മേധാവിമാരുടെ നേത്യത്വത്തിൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്.
2500 ക്രിട്ടിക്കൽ പോളിംഗ് ബൂത്തുകളടക്കം സംസ്ഥാനത്തെ ആകെ 30,471 പോളിംഗ് ബൂത്തിലേക്കുമായി 28209 സ്പെഷ്യൽ പൊലീസ ഓഫീസർമാർ അടക്കം 76,203 പൊലീസ് ഉദ്യോഗസ്ഥരാണ് തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കുന്നത്. ലോക്കൽ പൊലീസിനു പുറമേ സ്പെഷ്യൽ യൂണിറ്റുകൾ, ബറ്റാലിയനുകൾ, മറ്റ് ഡിപ്പാർട്ട്മെന്റുകളിലെ സേനാംഗങ്ങളെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ 140 കമ്പനി കേന്ദ്രസേനാ വിഭാഗങ്ങളും 20 കമ്പനി തമിഴ്നാട് പൊലീസും തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലുണ്ട്.
സുഗമവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിലേക്കായിട്ടുള്ള എല്ലാ സജീകരണങ്ങളും മുൻകരുതലുകളും കേരളാ പൊലീസ് പൂർത്തിയാക്കിയതായും പൊലീസ് മേധാവി അറിയിച്ചു.
